കാടാമ്പുഴ : കാടാമ്പുഴ ക്ഷേത്രത്തിന് സമീപം ഡയാലിസിസ് കേന്ദ്രം ആരംഭിച്ച് ദേവസ്വം ഭാരവാഹികൾ. ക്ഷേത്രത്തോട് ചേർന്ന് പ്രവർത്തിച്ചിരുന്ന ചെറിയ ക്ലിനിക്കിന് പകരമാണ് ഇവിടെ എല്ലാവിധ സൗകര്യങ്ങളുമുള്ള ഡയാലിസിസ് കേന്ദ്രം ആരംഭിച്ചത്. ഡയാലിസിസ് കേന്ദ്രത്തിൽ 100 രോഗികൾക്ക് സൗജന്യ ചികിത്സയും ഒരുക്കാനാണ് തീരുമാനം. കാടാമ്പുഴ ദേവസ്വത്തിന്റെ കീഴിലുള്ള ചാരിറ്റബിൾ ആശുപത്രിയുടെയും ചികിത്സാ കേന്ദ്രത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
ക്ഷേത്ര ഭരണസമിതിയും ഭക്തരും ചേർന്നാണ് ഡയാലിസിസ് കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ഇതിനായി ഒരു ഭക്തൻ ആംബുലൻസ് സംഭാവന ചെയ്തു. മറ്റൊരു ഭക്തൻ ഡയാലിസിസ് യന്ത്രമാണ് നൽകിയത്. സാധാരണഭക്തരും വലിയൊരു സഹായമാണ് ചെയ്തതെന്ന് കാടാമ്പുഴ ദേവസ്വം ഭാരവാഹികൾ പറയുന്നു.
പത്ത് കോടി രൂപയാണ് നിർമ്മാണത്തിനായി ആദ്യഘട്ടത്തിൽ ചെലവായത്. അടുത്ത ഘട്ടത്തിൽ കിഡ്നി ട്രാൻസ്പ്ലാന്റേഷൻ സൗകര്യം കൂടി ഉള്ള ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ഇവിടെ ഒരുക്കാൻ ലക്ഷ്യമിടുന്നുവെന്ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എം ആര് മുരളി പറഞ്ഞു.
1988 മുതൽ കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന ധർമാശുപത്രിയുടെ തുടർച്ചയായാണ് വൃക്കരോഗബാധിതർക്ക് പ്രയോജനപ്പെടുന്ന സൗജന്യചികിത്സാകേന്ദ്രം ആരംഭിച്ചത്. വൃക്കയുടെ രൂപത്തിൽ 10,000 ചതുരശ്രയടി വലിപ്പത്തിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഇവിടെ 25 ഡയാലിസിസ് യന്ത്രങ്ങളുണ്ടാകും. 10 എണ്ണം പ്രവർത്തന സജ്ജമാണ്. 15 എണ്ണം കൂടി ഉടൻ സ്ഥാപിക്കും. നാല് ഷിഫ്റ്റുകളിലായി പ്രവർത്തിപ്പിച്ച് ദിവസേന 100 പേർക്ക് സൗജന്യ ഡയാലിസിസ് സേവനം നൽകാനാണ് ഇപ്പോഴത്തെ തീരുമാനം.
Discussion about this post