പത്തനംതിട്ട: ശബരിമല പൊന്നമ്പലമേട്ടിൽ അനധികൃതമായി പൂജ നടത്തിയ സംഭവത്തിൽ കേസ് എടുത്ത് വനംവകുപ്പ്. പൂജയ്ക്ക് നേതൃത്വം നൽകിയ നാരായണൻ ഉൾപ്പെടെ ഒൻപത് പേർക്കെതിരെയാണ് കേസ് എടുത്തത്. വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥലത്ത് അതിക്രമിച്ച് കടന്നതിനാണ് കേസ്.
നാരായണൻ, കുമളി സ്വദേശി, അഞ്ച് തമിഴ്‌നാട് സ്വദേശികൾ, കെഎഫ്ഡിസി ജീവനക്കാരായ രാജേന്ദ്രൻ കറുപ്പായി, സാബു എന്നിങ്ങനെയാണ് കേസ് എടുത്തവരുടെ വിശദാംശങ്ങൾ. ഇതിൽ രണ്ട് പേർ പിടിയിലായിട്ടുണ്ട്. നാരയണൻ ഉൾപ്പെടെ ഏഴ് പേർ ഒളിവിലാണ്. ഇവർക്കായി ഊർജ്ജിത അന്വേഷണം തുടരുകയാണ്. ഇവർക്ക് മേൽ കർശനവകുപ്പുകൾ ചുമത്താനാണ് നീക്കം.
പമ്പ റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം. തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ പരാതിയിൽ മൂഴിയാർ പോലീസും നടപടിയ്ക്ക് ഒരുങ്ങുന്നുണ്ട്. പിടിയിലായ രണ്ട് പേരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവരെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇന്നലെ രാത്രിയോടെയായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. പണം വാങ്ങി ഇവരാണ് വനത്തിനുള്ളിലേക്ക് കടക്കാൻ അനുമതി നൽകിയത്.
ഇന്നലെയാണ് നാരായണന്റെ നേതൃത്വത്തിൽ ഒരു സംഘം പൊന്നമ്പലമേട്ടിൽ പൂജ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. ഈ മാസം എട്ടിന് നടന്ന സംഭവമാണ് ഇതെന്നാണ് പിന്നീട് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തൽ. തമിഴ്‌നാട്ടിൽ നിന്നും വള്ളക്കടവ് വരെ ജീപ്പിലും അവിടെ നിന്ന് കെഎസ്ആർടിസി ബസിലും യാത്ര ചെയ്താണ് സംഘമെത്തിയത് എന്നാണ് വിവരം.
Discussion about this post