തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്കെതിരായ അക്രമങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ആശുപത്രി സംരക്ഷണ നിയമഭേദഗതി ഓർഡിനൻസിന് രൂപം നൽകി മന്ത്രിസഭ. അക്രമം നടത്തുന്നവർക്കുളള ശിക്ഷയും പിഴയും വർദ്ധിപ്പിച്ചുകൊണ്ടാണ് ഓർഡിനൻസിന് രൂപം നൽകിയത്.
ആരോഗ്യപ്രവർത്തകർക്ക് നേരെ കഠിനമായ ദേഹോപദ്രവം ഉണ്ടായാൽ ഒരു വർഷത്തിൽ കുറയാത്ത ശിക്ഷ നൽകും. പരമാവധി ഏഴ് വർഷം വരെ തടവും ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെ പിഴയും ഈടാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമം 320 ാം വകുപ്പിൽ പറഞ്ഞിട്ടുളള പ്രകാരം ഗുരുതര അക്രമങ്ങൾ നടത്തുന്നവർക്കാണ് ഈ ശിക്ഷ.
ആശുപത്രികളിൽ അക്രമം നടത്തുകയോ അത് ചെയ്യാൻ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്താൽ ആറ് മാസം മുതൽ അഞ്ച് വർഷം വരെ തടവ് ലഭിക്കും. 50,000 രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കും. നേരത്തെ മൂന്ന് വർഷം വരെ തടവ് എന്നതായിരുന്നു വ്യവസ്ഥ. 50,000 രൂപ വരെ മാത്രമായിരുന്നു പിഴയായി ഈടാക്കാൻ വ്യവസ്ഥയുണ്ടായിരുന്നത്. ഇതാണ് അഞ്ച് വർഷവും രണ്ട് ലക്ഷം രൂപ വരെയുമായി വർദ്ധിപ്പിച്ചത്.
എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് 60 ദിവസങ്ങൾക്കുളളിൽ അന്വേഷണ നടപടികൾ പൂർത്തീകരിക്കണം. ഇൻസ്‌പെക്ടർ റാങ്കിൽ കുറയാത്ത ഓഫീസർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം. കേസിന്റെ വിചാരണയും മറ്റ് നടപടികളും ഒരു വർഷത്തിനുളളിൽ പൂർത്തീകരിക്കണം. ഹൈക്കോടതിയുടെ അനുമതിയോടെ ഓരോ ജില്ലയിലും ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കുമെതിരെ നടക്കുന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കാൻ സ്‌പെഷൽ കോടതി രൂപീകരിക്കും. ഓരോ ജില്ലയിലും ആവശ്യമെങ്കിൽ സ്‌പെഷൽ പ്രോസിക്യൂട്ടറെയും സർക്കാരിന് നിയോഗിക്കാം.
നേരത്തെ നിയമത്തിന്റെ പരിധിയിലുണ്ടായിരുന്ന ഡോക്ടർമാർ, മെഡിക്കൽ വിദ്യാർത്ഥികൾ, നഴ്‌സുമാർ, നഴ്‌സിംഗ് വിദ്യാർത്ഥികൾ, പാരമെഡിക്കൽ സ്റ്റാഫ് എന്നിവർക്ക് പുറമേ പാരാമെഡിക്കൽ വിദ്യാർത്ഥികളെയും സുരക്ഷാ ജീവനക്കാരെയും മാനേജീരിയർ സ്റ്റാഫിനെയും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ ആയിരുന്ന കോട്ടയം സ്വദേശിനി വന്ദന ദാസ് എന്ന ജൂനിയർ ഡോക്ടറെ രാത്രിയിൽ മദ്യലഹരിയിൽ പോലീസ് കൂട്ടിക്കൊണ്ടുവന്ന സന്ദീപ് എന്നയാൾ കുത്തിക്കൊന്നിരുന്നു. ആശുപത്രിയിൽ വെച്ച് നടന്ന ദാരുണമായ സംഭവത്തിൽ വ്യാപക പ്രതിഷേധമായിരുന്നു ഉയർന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര നിയമഭേദഗതിക്ക് സർക്കാർ തയ്യാറായത്.
Discussion about this post