ബംഗലൂരു; കർണാടകയിൽ തിരഞ്ഞെടുപ്പിൽ വിജയിച്ചിട്ടും സർക്കാരിന്റെ നായകനെ കണ്ടെത്താനാകാതെ കോൺഗ്രസ്. മുഖ്യമന്ത്രി പദത്തിനായി സിദ്ധരാമയ്യ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതോടെ ഡികെ ശിവകുമാറിനെ അനുനയിപ്പിക്കാൻ കൂടുതൽ വകുപ്പുകൾ ഉൾപ്പെടെ പാർട്ടി മുന്നോട്ടുവെച്ചു. അതിനിടെ ഇന്നോ നാളെയോ മാത്രമേ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കൂവെന്ന് പറഞ്ഞ് മുതിർന്ന പാർട്ടി നേതാവ് രൺദീപ് സിംഗ് സുർജേവാലയും കൂടുതൽ സമയം എടുക്കുമെന്ന് വ്യക്തമാക്കി.
ഉപമുഖ്യമന്ത്രിപദവും ആറ് പ്രധാന വകുപ്പുകളുമാണ് ശിവകുമാറിന് മുൻപിൽ കോൺഗ്രസ് വെച്ചിരിക്കുന്നത്. എന്നാൽ മുഖ്യമന്ത്രി സ്ഥാനം ഇല്ലെങ്കിൽ പിന്നെ മറ്റൊന്നും വേണ്ട എംഎൽഎ ആയി തുടരുമെന്നാണ് ശിവകുമാറിന്റെ നിലപാട്. രാഹലും സോണിയയും മല്ലികാർജ്ജുൻ ഖാർഗെയുമാണ് ശിവകുമാറിനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നത്. രാഹുലും സോണിയയുമായി ഏറെ വ്യക്തിബന്ധമുളള നേതാവാണ് ശിവകുമാർ.
ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് സോണിയയ്ക്കും രാഹുലിനും താൽപര്യമെങ്കിലും സിദ്ധരാമയ്യയ്ക്ക് എംഎൽഎമാരുടെ പിന്തുണ കൂടുതൽ ഉളളതിനാൽ ഭാവിയിൽ അപകടമാകുമെന്ന വിലയിരുത്തലിലാണ് പിൻമാറുന്നത്. രാവിലെ രാഹുലുമായി കൂടിക്കാഴ്ച നടത്തിയ ഡികെ ശിവകുമാർ പിന്നീട് പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുമായും ചർച്ചകൾ നടത്തി.
കെസി വേണുഗോപാലുമായും രൺദീപ് സുർജേവാലയുമായും സിദ്ധരാമയ്യയും ചർച്ചകൾ നടത്തി.
മകനും എംഎൽഎയുമായ യതീന്ദ്ര, എംഎൽഎമാരായ സമീർ അഹമ്മദ്, ഭിരാതി സുരേഷ്, മുതിർന്ന നേതാവ് കെജെ ജോർജ്ജ് എന്നിവരും സിദ്ധരാമയ്യയ്ക്ക് ഒപ്പം ഡൽഹിയിലുണ്ട്. 224 അംഗ നിയമസഭയിൽ 135 സീറ്റുകളാണ് കോൺഗ്രസ് നേടിയത്.
Discussion about this post