കൊൽക്കത്ത: സ്‌കൂൾ നിയമന അഴിമതിയിൽ എംപിയും തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയെ ചോദ്യം ചെയ്യാൻ സിബിഐയ്ക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും അനുമതി നൽകി ബംഗാൾ ഹൈക്കോടതി. നേരത്തെ കോടതി ഇതിന് അനുമതി നൽകിയിരുന്നെങ്കിലും ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഷേക് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.
കേസിൽ ആരോപണ വിധേയനും നേരത്തെ അറസ്്റ്റിലുമായ തൃണമൂൽ കോൺഗ്രസിന്റെ യുവജന വിഭാഗം നേതാവ് കുന്ദാൽ ഘോഷിനെയും ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. കേന്ദ്ര ഏജൻസികൾ സമ്മർദ്ദം ചെലുത്തുന്നുവെന്ന് ആരോപിച്ചായിരുന്നു കുന്ദാൽ കോടതിയെ സമീപിച്ചത്. എന്നാൽ ഇരുവരുടെയും വാദങ്ങൾ തളളിയ കോടതി 25 ലക്ഷം രൂപ വീതം പിഴയും വിധിച്ചു. ജസ്റ്റീസ് അമൃത സിൻഹയുടെ സിംഗിൾ ബെഞ്ചാണ് കേസിൽ വിധി പ്രസ്താവിച്ചത്.
2022 ൽ പശ്ചിമബംഗാളിൽ നടന്ന അദ്ധ്യാപക നിയമനങ്ങളാണ് അഴിമതിയിൽ മുങ്ങിയത്. ജോലിക്കായി കാത്തിരുന്നവരിൽ നിന്നും പണം വാങ്ങിയത് കുന്ദാൽ ഘോഷിന്റെ നേതൃത്വത്തിലായിരുന്നു. രണ്ട് എംഎൽഎമാർ ഉൾപ്പെടെ കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ ജസ്റ്റീസ് അഭിജിത് ഗംഗോുപാദ്ധ്യായ അദ്ധ്യക്ഷനായ ബെഞ്ച് അഭിഷേകിനെ ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസികൾക്ക് അനുമതി നൽകിയിരുന്നു. എന്നാൽ അഭിഷേകിന്റെ പേര് പറയാൻ സമ്മർദ്ദം ചെലുത്തുന്നുവെന്ന് ആരോപിച്ച് ഇതേ സമയം കുന്ദാൽ ഘോഷ് ഈ ജസ്റ്റീസിന് പരാതിയും നൽകി. ഇതിന് പിന്നാലെ സുപ്രീംകോടതിയെ സമീപിച്ച അഭിഷേക് താൽക്കാലികമായി അനുകൂല വിധി നേടിയെങ്കിലും കോടതി വിഷയം പിന്നീട് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു.
ഹൈക്കോടതി അനുമതി നൽകിയതോടെ ഏത് സമയവും ഇനി അഭിഷേക് ബാനർജിയെ ചോദ്യം ചെയ്യലിന് വിളിക്കാം. അമിതമായ ആശങ്കയും ഭയവും അവസാനിപ്പിക്കാനും അന്വേഷണ ഏജൻസിയുമായി സഹകരിക്കാനും ഈ മാസം ആദ്യം കേസ് പരിഗണിക്കവേ ജസ്റ്റീസ് അമൃത സിൻഹ അഭിഷേക് ബാനർജിയോട് നിർദ്ദേശിച്ചിരുന്നു.
നിയമനം ലഭിച്ച 36,000 അദ്ധ്യാപകരുടെ നിയമനങ്ങളും ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇവർക്ക് നിയമന സമയത്ത് വേണ്ടത്ര പരിശീലനം ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു കോടതിയുടെ ഉത്തരവ്.
Discussion about this post