ബംഗളൂരു : കർണാടക മന്ത്രിസഭാ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ഒഴിവാക്കി. പിണറായി വിജയനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ക്ഷണമില്ല. അതേസമയം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മെയ് 20 നാണ് കർണാടക മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്.
സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയ്ക്കും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. ഇത് കൂടാതെ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, രാജ്സ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു, സമാജ്വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്, ജമ്മു കശ്മീരിലെ നാഷണൽ കോൺഫറൻസ് മേധാവി ഫാറൂഖ് അബ്ദുള്ള എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
നിയമസഭാ കക്ഷി യോഗത്തിന് ശേഷം നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യയും നിയുക്ത ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും രാജ്ഭവനിലേക്ക് പോയി സർക്കാർ രൂപീകരിക്കാൻ ആവശ്യം ഉന്നയിക്കും.
നാല് ദിവസം നീണ്ട ചർച്ചകൾക്കൊടുവിൽ ഇന്നാണ് കർണാടകയിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ തീരുമാനമായത്. സിദ്ധരാമയ്യയെ കർണ്ണാടക മുഖ്യമന്ത്രിയായും ഡികെ ശിവകുമാറിനെ സംസ്ഥാനത്തെ ഏക ഉപമുഖ്യമന്ത്രിയാകും കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു. പാർലമെന്റ് തെരഞ്ഞെടുപ്പ് വരെ ഡികെ ശിവകുമാർ പിസിസി പ്രസിഡന്റായി തുടരുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു.
Discussion about this post