ബംഗലൂരു: കർണാടകയിൽ സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് കോൺഗ്രസ് നേതാക്കൾ ഗവർണർ തവാർ ചന്ദ് ഗെഹ്ലോട്ടിനെ കണ്ടു. നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും നിയുക്ത ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെയും നേതൃത്വത്തിലാണ് നേതാക്കൾ രാജ്ഭവനിലെത്തി ഗവർണറെ കണ്ടത്. സത്യപ്രതിജ്ഞയ്ക്ക് ഇരുവരെയും ഗവർണർ ക്ഷണിച്ചു.
ബംഗലൂരുവിലെ കോൺഗ്രസ് ആസ്ഥാനത്ത് നിന്നാണ് നേതാക്കൾ രാജ്ഭവനിലേക്ക് യാത്ര തിരിച്ചത്. ഒരു വാഹനത്തിലാണ് എല്ലാവരും കയറിയത്. സിദ്ധരാമയ്യ വാഹനത്തിൽ കയറുമ്പോൾ കൂടി നിന്ന അണികൾ തണുത്ത പ്രതികരണത്തോടെയാണ് യാത്രയാക്കിയത്. എന്നാൽ ഡികെ ശിവകുമാർ വാഹനത്തിൽ കയറാൻ തുടങ്ങവേ മുദ്രാവാക്യം വിളികൾ ഉച്ചത്തിലായി. ഡികെ വിളികളോടെ വാഹനം യാത്ര പുറപ്പെടും വരെ അണികൾ ഒപ്പം നിന്നു.
എഐസിസി ജനറൽ സെക്രട്ടറിയും കർണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ച രൺദീപ് സിംഗ് സുർജേവാല, വിധാൻ പരിഷത് പ്രതിപക്ഷ നേതാവ് ബി.കെ ഹരിപ്രസാദ്, കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി വർക്കിങ് പ്രസിഡന്റ് സലീം അഹമ്മദ്, മുൻമന്ത്രി ആർവി ദേശ്പാണ്ഡെ തുടങ്ങിയ നേതാക്കൾ സിദ്ധരാമയ്യയ്ക്കും ഡികെ ശിവകുമാറിനും ഒപ്പം ഉണ്ടായിരുന്നു.
ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഇന്ന് രാവിലെയാണ് കർണാടകയിൽ മുഖ്യമന്ത്രിയെ കോൺഗ്രസ് തീരുമാനിച്ചത്. ഗവർണറുടെ ജൻമദിനം കൂടിയായതിനാൽ അദ്ദേഹത്തിന് ജൻമദിനാശംസകൾ നേർന്ന് മധുരം പങ്കിട്ട ശേഷമാണ് കോൺഗ്രസ് പ്രതിനിധി സംഘം മടങ്ങിയത്.
Discussion about this post