ശ്രീനഗർ: ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം. പാകിസ്താനിൽ നിന്നും എത്തിയ ഭീകരനെ സുരക്ഷാ സേന വധിച്ചു. പൂഞ്ച് ജില്ലയിലെ മെന്ദേറിൽ നിയന്ത്രണ രേഖയ്ക്ക് സമീപമായിരുന്നു സംഭവം.
അതിർത്തിയിൽ പതിവ് പട്രോളിംഗ് നടത്തുകയായിരുന്നു സുരക്ഷാ സേന. ഇതിനിടെ സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെ ഇയാളെ സുരക്ഷാ സേന വളഞ്ഞു. പിടികൂടാനുള്ള ശ്രമത്തിനിടെ ഇയാൾ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതോടെ സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. ഇതേ തുടർന്നുള്ള ഏറ്റുമുട്ടലിനൊടുവിലായിരുന്നു ഭീകരൻ കൊല്ലപ്പെട്ടത്.
വൻ ഭീകരാക്രമണം ലക്ഷ്യമിട്ടായിരുന്നു ഇയാൾ അതിർത്തി കടന്ന് എത്തിയത്. ഇയാളുടെ പക്കൽ നിന്നും ഉഗ്ര സ്‌ഫോടക വസ്തുവായ ഐഇഡി പിടിച്ചെടുത്തു. ഇയാൾക്ക് പിന്നാലെ കൂടുതൽ പേർ അതിർത്തി കടക്കാൻ സാദ്ധ്യതയുണ്ടെന്നാണ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ തിരച്ചിൽ ആരംഭിച്ചു.
നിലവിൽ ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള സമ്മേളനങ്ങൾക്കായി ഒരുങ്ങുകയാണ് ജമ്മു കശ്മീർ. ഇത് അലങ്കോലപ്പെടുത്താനുള്ള ശ്രമമാണ് ഭീകരർ നടത്തുന്നത് എന്നാണ് സൂചന. കശ്മീരിൽ ഭീകരാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Discussion about this post