തിരുവനന്തപുരം: മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് വീണ്ടും ചൂട് ശക്തി പ്രാപിക്കുന്നു. ആറ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ട് നൽകിയിരിക്കുകയാണ്. സാധാരണ താപനിലയെക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, പാലക്കാട്, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയാകാം. കണ്ണൂർ, പാലക്കാട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നേക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചൂട് കൂടുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇത്പ്രകാരം പകൽ സമയത്ത് വെയിൽ കൊള്ളുന്നത് ഒഴിവാക്കണം. പകൽ 11 മണിക്കും മൂന്ന് മണിക്കും ഇടയിൽ വെയിൽ കൊള്ളുന്നത് സൂര്യാഘാതമേൽക്കാൻ കാരണമാകും എന്നാണ് അറിയിച്ചിരിക്കുന്നത്.
അതേസമയം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴ ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ആൻഡമാർ നിക്കോബാർ ദ്വീപ് സമൂഹങ്ങളിലും തെക്കൻ ബംഗാൾ ഉൾക്കടലിലുമെല്ലാം കാലവർഷം വ്യാപിച്ച് തുടങ്ങിയിട്ടുണ്ട്.
Discussion about this post