പത്തനംതിട്ട : ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയത് പാർട്ടിക്കുള്ളിൽ വിവാദമായതോടെ വിശദീകരണവുമായി കോന്നി എംഎൽഎ കെയു ജനീഷ്‌കുമാർ. സുഹൃത്തിന്റെ ക്ഷണപ്രകാരമാണ് ഗുരുവായൂരിൽ പോയത് എന്നാണ് വിശദീകരണം. ഇത് വിവാദമാക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച് ഒരു പരിപാടിയിൽ പങ്കെടുക്കാനാണ് താനും പ്രമോദ് നാരായണൻ എംഎൽഎയും ഗുരുവായൂരിൽ പോയത്. അവിടെ ചെന്നപ്പോൾ അവിടുത്തെ ആചാരങ്ങളെ മാനിക്കുക മാത്രമാണ് ചെയ്തത്. ചിത്രമെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ഭാര്യ തന്നെയാണ്. എന്നാൽ ചിലയാളുകൾ ഇത് ബോധപൂർവ്വം വിവാദമാക്കാൻ ശ്രമിക്കുകയാണെന്നും തനിക്ക് മറ്റൊന്നും തോന്നുന്നില്ലെന്നും ജനീഷ് കുമാർ പറഞ്ഞു.
കുടുംബത്തിനും കേരള കോൺഗ്രസ് (എം) എം.എൽ.എ. പ്രമോദ് നാരായണനും ഒപ്പമുള്ള കോന്നി എംഎൽഎയുടെ ക്ഷേത്രദർശനമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. മേൽമുണ്ട് ധരിച്ച് കുറിയിട്ട് നിൽക്കുന്ന എംഎൽഎയുടെ ചിത്രം പുറത്തുവന്നതോടെ പാർട്ടിക്കുള്ളിൽ നിന്ന് വിമർശനം ഉയർന്നു. എംഎൽഎയുടെ ഭാര്യയാണ് ചിത്രം ഫേസ്ബുക്കിൽ സ്റ്റോറിയായി പങ്കുവെച്ചത്. പാർട്ടി ഭാരവാഹികളും പ്രധാന നേതാക്കളും വിശ്വാസവും ബന്ധപ്പെട്ട കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നാണ് കേന്ദ്രകമ്മിറ്റിയുടെ തിരുത്തൽ രേഖ പറയുന്നത്. എംഎൽഎ ഇത് അനുസരിക്കാത്തതിലാണ് വിമർശനം ശക്തമായത്.
Discussion about this post