എറണാകുളം: ഹാർബർ പാലത്തിൽ ബൈക്ക് യാത്രികനായ യുവാവിനെ ഇടിച്ച് തെറിപ്പിച്ച സംഭവത്തിൽ സിഐയ്‌ക്കെതിരെ കേസ് എടുക്കാതെ പോലീസ്. എല്ല് പൊട്ടാത്തതിനാൽ പ്രതിയ്‌ക്കെതിരെ കേസ് എടുക്കാൻ കഴിയില്ലെന്നാണ് പോലീസിന്റെ നിലപാട്. തോപ്പുംപടി പോലീസിനാണ് സംഭവത്തിന്റെ അന്വേഷണ ചുമതല.
കടവന്ത്ര സിഐ മനുരാജാണ് ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ചത്. എന്നാൽ ഇയാളെ ആശുപത്രിയിൽ എത്തിക്കാതെ മനുരാജ് വാഹനവുമായി കടക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവ സമയം മനുരാജിനൊപ്പം വനിതാ ഡോക്ടറും ഉണ്ടായിരുന്നു. നിർത്താതെ പോയ വാഹനത്തെ പിന്നീട് ബൈക്ക് യാത്രികരായ നാല് പേരാണ് തടഞ്ഞ് നിർത്തിയത്.
സംഭവം അറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തി. എന്നാൽ ഇരുവരെയും പോകാൻ അനുവദിക്കുകയായിരുന്നു. ഇതിന് പിന്നാലെ സംഭവത്തിൽ ബൈക്ക് യാത്രികൻ പരാതി നൽകി. എന്നാൽ ഒത്ത് തീർക്കാനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ഇതിന്റെ ഭാഗമായാണ് കേസ് എടുക്കാൻ വിസമ്മതിച്ചുകൊണ്ടുള്ള വിചിത്ര ന്യായീകരണങ്ങൾ.
പരിക്കുകൾ ഗുരുതരമല്ലാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നാണ് പോലീസ് പറയുന്നത്. ദൃക്‌സാക്ഷികൾ ഉണ്ടായിട്ടും സിഐയെ കസ്റ്റഡിയിൽ എടുക്കാനോ വൈദ്യപരിശോധനയ്ക്ക് വിധേനാക്കാനോ പോലീസ് ശ്രമിച്ചില്ല. മാത്രമല്ല വിട്ടയക്കുകയും ചെയ്തു. വാഹന കുരുക്ക് ഉണ്ടാകാതിരിക്കാനാണ് വിട്ടയച്ചത് എന്നാണ് ഇതിൽ പോലീസ് നൽകുന്ന വിശദീകരണം.
Discussion about this post