ബംഗളൂരു: വേനൽമഴയിൽ വെള്ളം കയറിയ അടിപ്പാതയിൽ കാർ മുങ്ങി യുവതി മരിച്ചു. ബംഗളൂരു ഇൻഫോസിസിലെ ജീവനക്കാരിയും ആന്ധ്ര വിജയവാഡ സ്വദേശിനിയുമായ ഭാനു രേഖ(22) ആണ് മരിച്ചത്. നിയമസഭാ മന്ദിരത്തിന് അടുത്തുള്ള കെ.ആർ.സർക്കിൾ അടിപ്പാതയിൽ ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം.
വെള്ളം കയറിയ അടിപ്പാതയിൽ കാർ കുടുങ്ങിപ്പോവുകയായിരുന്നു. ആറ് പേരാണ് സംഭവസമയം കാറിൽ ഉണ്ടായിരുന്നത്. മറ്റ് വാഹനങ്ങളിൽ ഉണ്ടായിരുന്നവർ ഇവരെ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അഗ്നിരക്ഷാസേനയും ദുരന്ത നിവാരണ സേനയും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഭാനുരേഖയെ ഉടനെ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സ വൈകിയതായി ബന്ധുക്കൾ ആരോപിച്ചു. വിഷയത്തിൽ അന്വേഷണം നടത്താനും, യുവതിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കൈമാറാനും മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദ്ദേശിച്ചു. പരിക്കേറ്റവരുടെ ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കും. നഗരത്തിന്റെ വിവിധ ഇടങ്ങളിൽ മഴയ്‌ക്കൊപ്പം ആലിപ്പഴ വർഷവും ഉണ്ടായിരുന്നു.
Discussion about this post