കൊച്ചി: കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സെലക്ഷൻ ട്രയൽസ് പിവി ശ്രീനിജൻ എംഎൽഎ തടഞ്ഞ സംഭവത്തിൽ നടപടിയുമായി മന്ത്രി. ഗേറ്റ് തുറക്കാൻ മന്ത്രി കർശന നിർദ്ദേശം നൽകുകയായിരുന്നു.
ഇന്ന് രാവിലെ സ്‌പോടർസ് കൗൺസിലിന് വാടക കുടിശ്ശിക നൽകിയില്ലെന്നാരോപിച്ചാണ് കുന്നത്തുനാട് എംഎൽഎ സെലക്ഷൻ ട്രയൽസ് തടഞ്ഞത്.അണ്ടർ 17 സെലക്ഷൻ ട്രയൽ നടക്കുന്ന കൊച്ചി പനമ്പള്ളി നഗറിലെ സ്‌കൂളിന്റെ ഗേറ്റ് എം.എൽ.എ. അടച്ചുപൂട്ടുകയായിരുന്നു.സംസ്ഥാനത്തിൻറെ പലഭാഗത്തു നിന്നും എത്തിയ നൂറിലധികം കുട്ടികളെ പുറത്തു കാത്തുനിർത്തിയായിരുന്നു എംഎൽഎയുടെ ഈ നടപടി.സ്‌പോർട്‌സ് കൗൺസിലിന് എട്ടുമാസത്തെ വാടകയായ എട്ട് ലക്ഷം രൂപ വാടക ബ്ലാസ്റ്റേഴ്‌സ് നൽകിയില്ലെന്നും കത്തയച്ചെന്നും എംഎൽഎ ആരോപിച്ചിരുന്നു.
എന്നാൽ ബ്ലാസ്റ്റേഴ്സ് കുടിശിക ഒന്നും നൽകാൻ ഇല്ലെന്നും എം.എൽ.എ യുടെ വാദം തെറ്റാണെന്ന് സ്‌പോർട്‌സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് യു ഷറഫലി വ്യക്തമാക്കി. ബ്ലാസ്റ്റേഴ്‌സുമായി ഒരു വർഷത്തെ കരാറാണുള്ളതെന്നും കരാർ കാലയളവിൽ സെലക്ഷൻ ട്രയൽസ് നടത്തുന്നതിനോ മറ്റ് സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനോ മുൻകൂർ അനുമതിയുടെ ആവശ്യമില്ലെന്നും ഷറഫലി പറഞ്ഞു. സംഭവം വിവാദമായതോടെ ഗേറ്റ് തുറന്ന് നൽകാൻ മന്ത്രി ഉത്തരവിടുകയായിരുന്നു. ഇതനുസരിച്ച് മാനേജ്‌മെന്റ് എത്തി ഗേറ്റ് തുറന്നു നൽകി.
Discussion about this post