ചെന്നൈ: മധുര മെഡിക്കൽ കോളേജിലെ അനസ്‌തേഷ്യ വിഭാഗം മേധാവി സയിദ് താഹിർ ഹുസ്സൈനെ സസ്‌പെൻഡ് ചെയ്തു. ഇയാൾക്കെതിരെ നിരവധി ലൈംഗിക പീഡന പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. 41 പെൺകുട്ടികളാണ് ഇയാൾക്കെതിരെ പീഡനത്തിന് പരാതി നൽകിയിരിക്കുന്നത്.
പരാതികൾ വ്യാപകമായതോടെ മെഡിക്കൽ കോളേജ് കമ്മീഷൻ രൂപീകരിച്ച് അന്വേഷണം നടത്തിയിരുന്നു. ധനലക്ഷ്മി കമ്മീഷനെന്ന പേരിൽ കമ്മീഷൻ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ കുറ്റം ചെയ്തതായി വ്യക്തമായി. ഇതേ തുടർന്ന് ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് കമ്മീഷൻ മെഡിക്കൽ കോളേജിന് കൈമാറിയിരുന്നു. ഇതിൽ നടപടിയ്ക്കും കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. ഇതോടെയായിരുന്നു താഹിർ ഹുസ്സൈനെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. ഇക്കാര്യം കോളേജ് മേധാവി രത്‌നവേലൻ വാർത്താസമ്മേളനത്തിലൂടെയാണ് അറിയിച്ചത്.
തുടക്കത്തിൽ കുറച്ച് പരാതികൾ മാത്രമാണ് താഹിർ ഹുസ്സൈനെതിരെ ലഭിച്ചിരുന്നത്. എന്നാൽ കമ്മീഷന്റെ അന്വേഷണത്തിനിടെ ഇത് 41ആയി വർദ്ധിക്കുകയായിരുന്നു. ഇതിൽ 18 പേർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികളാണ്. ഒപ്പറേഷൻ തിയറ്ററിനുള്ളിൽ പോലും ഇയാൾ മോശമായി സംസാരിക്കാറുണ്ടായിരുന്നുവെന്നാണ് വിദ്യാർത്ഥിനികൾ പറയുന്നത്.
2017 ലും ഇയാൾക്കെതിരെ ലൈംഗിക ആരോപണം ഉയർന്നുവെന്നാണ് വിവരം. എന്നാൽ അന്നുയർന്ന പരാതികളിൽ ഇയാൾക്കെതിരെ അധികൃതർ നടപടി സ്വീകരിച്ചിരുന്നില്ല. അതേസമയം തനിക്കെതിരെയുള്ളത് വ്യാജ പരാതികൾ ആണെന്നാണ് താഹിർ ഹുസ്സൈന്റെ വാദം.
Discussion about this post