തിരുവനന്തപുരം: തുമ്പയിലെ കിൻഫ്ര പാർക്കിൽ വൻ അഗ്നിബാധ. രക്ഷാ പ്രവർത്തനത്തിനിടെ അഗ്നിശമന സേനാംഗം മരിച്ചു. പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.
കിൻഫ്രയിലെ മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. മരുന്നുകൾക്കായുള്ള രാസവസ്തുക്കളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. വൻ അളവിൽ ബ്ലീച്ചിംഗ് പൗഡറും ഇവിടെ സൂക്ഷിച്ചിരുന്നു. ഇത് ഉഗ്രസ്‌ഫോടനത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് ജീവനക്കാരന്റെ മൊഴി. സംഭവ സമയം ഒരാൾ കേന്ദ്രത്തിലുണ്ടായിരുന്നു.
കെട്ടിടത്തിനുള്ളിൽ നിന്നും തീ ഉയർന്നതോടെ ഇയാളാണ് വിവരം അഗ്നിശമന സേനയെ അറിയിച്ചത്. ഉടനെ ചാക്ക യൂണിറ്റിൽ നിന്നുള്ള അ
ഗ്നിശമന സേന സ്ഥലത്ത് എത്തുകയായിരുന്നു. അപ്പോഴേക്കും തീ ആളിപടർന്നിരുന്നു. ഇത് അണയ്ക്കാനുള്ള ശ്രമത്തിനിടെ സേനാംഗം രഞ്ജിത്താണ് അപകടത്തിൽപ്പെട്ടത്. അദ്ദേഹത്തെ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിനിടെ കെട്ടിടത്തിന്റെ ചുമരിടിഞ്ഞ് വീണാണ് രഞ്ജിത്ത് അപകടത്തിൽപ്പെട്ടത്. കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന അദ്ദേഹത്തെ ഏറെ പണിപ്പെട്ടാണ് രക്ഷിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ നാല് മണിയോട് കൂടി മരണം സംഭവിക്കുകയായിരുന്നു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട പ്രവർത്തനങ്ങൾക്കൊടുവിൽ തീ നിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമന സേന അറിയിച്ചു.
Discussion about this post