തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി രണ്ട് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. മലയോരമേഖലകളിൽ അടക്കം ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം പെയ്ത മഴക്ക് സമാനമായി ഉച്ചയ്ക്ക് ശേഷം സംസ്ഥാനത്തിന്റെ പല ഭാഗത്തും മഴ സജീവമാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്നലെ വ്യാപകമായി പെയ്ത മഴയിൽ പലയിടങ്ങളിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലയോരമേഖലകളിലാണ് കൂടുതൽ മഴ സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ഇടിമിന്നലും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയേറിയ കാറ്റും സംസ്ഥാനത്ത് പലയിടത്തും റിപ്പോർട്ട് ചെയ്തതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കോഴിക്കോട് ജില്ലയിൽ പലയിടത്തും വൈദ്യുതി ബന്ധം തടസ്സപ്പെട്ടിരിക്കുകയാണ്. കുറ്റ്യാടി തൊട്ടിൽപ്പാലം മേഖലകളിൽ ആറ് വീടുകൾ പൂർണമായും അഞ്ച് വീടുകൾ ഭാഗികമായും തകർന്നു. തിരുവനന്തപുരത്തിന്റെ മലയോര പ്രദേശങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്.
അതേസമയം പത്തനംതിട്ട മൂഴിയാർ അണക്കെട്ട് ഇന്ന് തുറന്നേക്കും. നിലവിൽ പരമാവധി സംഭരണ ശേഷിയോടടുത്താണ് ഡാമിലെ ജലനിരപ്പ്. ഇനിയും മഴ തുടർന്നാൽ ഷട്ടർ തുറക്കേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ മണിക്കൂറുകളിൽ കനത്ത മഴയാണ് ലഭിച്ചത്.
Discussion about this post