തിരുവനന്തപുരം : പോത്തൻകോട്ട് പതിമൂന്ന് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാൽ പെൺകുട്ടിയുടെ പിതാവ് തല്ലിയൊടിച്ചു. നാൽപ്പതുകാരനായ പ്രതിക്കെതിരെ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് അയൽവാസി പെൺകുട്ടിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഈ സമയം അവിടേക്ക് എത്തിയ പെൺകുട്ടിയുടെ പിതാവ് അതിക്രമം തടയുകയും ഒരു തടിക്കഷണം ഉപയോഗിച്ച് പ്രതിയെ മർദ്ദിക്കുകയുമായിരുന്നു. ഈ മർദ്ദനത്തിലാണ് അയൽവാസിയുടെ കാൽ ഒടിഞ്ഞത്.
സംഭവത്തിന് പിന്നാലെ പ്രതിയെ മർദ്ദിച്ചതിന് പെൺകുട്ടിയുടെ പിതാവിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് ചൈൽഡ് വെൽഫെയർ കമ്മിറ്റിയും പോലീസും ചേർന്ന് നൽകിയ കൗൺസിലിംഗിലാണ് കുട്ടി തനിക്കെതിരെ നടന്ന പീഡനശ്രമത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അയൽവാസിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി അന്വേഷണം ഊർജ്ജിതമാക്കിയത്. കാൽ ഒടിഞ്ഞ് നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രതിയുടെ അറസ്റ്റ് ഉടൻ തന്നെ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.












