തിരുവനന്തപുരം: കിൻഫ്ര പാർക്കിൽ വൻ അഗ്നാബാധയുണ്ടായ കെട്ടിടത്തിൽ മരുന്ന് സംഭരണ കേന്ദ്രം പ്രവർത്തിച്ചിരുന്നത് അംഗീകാരമില്ലാതെ. പ്രാഥമിക അന്വേഷണത്തിന് ശേഷം ഫയർഫോഴ്‌സ് മേധാവി ബി.സന്ധ്യ മാദ്ധ്യമങ്ങളോട് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും സന്ധ്യ പറഞ്ഞു.
മെഡിക്കൽ സർവ്വീസ് കോർപ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രമാണ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്. ഇതിന് അംഗീകാരമുണ്ടായിരുന്നില്ല. കേന്ദ്രത്തിൽ സൂക്ഷിച്ച ബ്ലീച്ചിംഗ് പൗഡറിൽ നിന്നാണ് തീ പടർന്നത്. ബ്ലീച്ചിംഗ് പൗഡറുമായി വെള്ളമോ, ആൽക്കോഹോളോ കലർന്നാൽ തീപിടിത്തം ഉണ്ടാകും. ഇവിടെ എന്താണ് സംഭവിച്ചത് എന്ന് പരിശോധിച്ചുവരികയാണ്. സാനിറ്റൈസർ ഉൾപ്പെടെ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്നു. രാസവസ്തുക്കൾ സൂക്ഷിക്കുമ്പോൾ മതിയായ കരുതൽ വേണം. എന്നാൽ ഇവിടെ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. തീപിടിത്തമുണ്ടായാൽ അത് അണയ്ക്കാനുള്ള സംവിധാനങ്ങൾ പോലും കെട്ടിടത്തിൽ ഉണ്ടായിരുന്നില്ലെന്നും സന്ധ്യ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ മരുന്ന് സംഭരണ ശാലകളിലും ഫയർ ഓഡിറ്റ് നടത്താനും സന്ധ്യ നിർദ്ദേശിച്ചു.
അപകടം ഉണ്ടായതിന് പിന്നാലെ കെട്ടിടത്തിന് അംഗീകാരമില്ലെന്ന തരത്തിൽ ആരോപണം ഉയർന്നിരുന്നു. ഇത് വാസ്തവമാണെന്ന് തെളിയിക്കുന്നത് ആണ് ഫയർഫോഴ്‌സ് മേധാവിയുടെ വാക്കുകൾ.
ഇന്ന് പുലർച്ചെയോടെയായിരുന്നു കിൻഫ്രയിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിനിടെ ചുമരിടിഞ്ഞ് ഫയർമാർ മരിച്ചിരുന്നു.
Discussion about this post