ബംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം അവസാനിച്ചതിന് പിന്നാലെ കർണാടകയിൽ മന്ത്രിസ്ഥാനങ്ങൾക്ക് വേണ്ടിയുള്ള തർക്കം രൂക്ഷമാകുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വീടിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. മുതിർന്ന നേതാവും എംഎൽഎയുമായ ജി.എസ്.പാട്ടീലിന്റെ അനുയായികളാണ് സിദ്ധരാമയ്യയുടെ വീടിന് മുന്നിൽ പ്രതിഷേധിച്ചത്. പാട്ടീലിനെ മന്ത്രിയാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
സിദ്ധരാമയ്യ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമായി. മൂന്ന് ദിവസത്തേക്കാണ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. പ്രോ ടൈം സ്പീക്കറായി ആർ.വി.ദേശ്പാണ്ഡെയെ തിരഞ്ഞെടുത്തിട്ടുണ്ട്. എംഎൽഎമാർക്ക് പ്രോ ടൈം സ്പീക്കറാണ് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. ഈ സമ്മേളന കാലയളവിൽ തന്നെ സ്പീക്കറേയും തിരഞ്ഞെടുക്കും. ശനിയാഴ്ചയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും അടക്കം എട്ട് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
Discussion about this post