കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നിന്നും ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്യാന്‍ ഇസ്ലാമിക് സ്റ്റേറ്റ് ശ്രമിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍ ഏറ്റവും യോജിച്ച ഇടമായി ഇസ്ലാമിക് സ്റ്റേറ്റ് കണക്കാക്കുന്നത് പശ്ചിമബംഗാളിനെയാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കുന്നു.
സൈബര്‍ മാര്‍ഗങ്ങള്‍ മാത്രമല്ല ഇതിനായി അവലംബിക്കുന്നതെന്നും പശ്ചിമബംഗാളിന്റെ അതിര്‍ത്തിജില്ലകളില്‍ ഐഎസ് ഭീകരരുടെ സാന്നിധ്യമുണ്ടെന്നും ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്കുന്നു. പശ്ചിബംഗാള്‍ ഭീകരവാദത്തിന് വളക്കൂറുള്ള മണ്ണാണെന്ന് നേരത്തെയും ആഭ്യന്തരമന്ത്രാലയവും രഹസ്യാന്വേഷണ ഏജന്‍സികളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഹൗറയിലെ നിരവധി ചെറുപ്പക്കാര്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഇതില്‍ താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ട് മാസങ്ങളായെങ്കിലും സൈബര്‍ മേഖലയെ നിരീക്ഷിക്കാന്‍ ഇതുവരെയും സംസ്ഥാനം പ്രത്യേക സൈബര്‍ സെല്ലിന് രൂപം നല്‍കിയിട്ടില്ല.
ഐഎസിന്റെ പ്രസംഗങ്ങള്‍ ബംഗാളി ഭാഷയിലും ലഭ്യമാക്കുന്നുണ്ട്. നാദിയ, മൂര്‍ഷിദാബാദ് തുടങ്ങിയ അതിര്‍ത്തിഗ്രാമങ്ങളില്‍ നിന്നും കഴിഞ്ഞ രണ്ട് മാസങ്ങളായ ഐഎസ് അനുകൂല പോസ്റ്ററുകള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു. 17 ഗ്രാമങ്ങളില്‍ നിന്നായി 147 പോസ്റ്ററുകളാണ് കണ്ടെത്തിയത്. ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കായി മുഗളിസ്ഥാന്‍ എന്ന പേരില്‍ പ്രത്യേക രാജ്യം അനുവദിക്കണമെന്ന് ചില പോസ്റ്ററുകളില്‍ ആവശ്യമുണ്ട്.
ഇന്റലിജന്‍സ് ബ്യൂറോ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍. ഇത് പ്രകാരം ശ്രീനഗറിനും ഗുവാഹത്തിക്കും പുനെയ്ക്ക് സമീപമുള്ള ചിന്ച്വാദിനും ശേഷം ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നവര്‍ കൂടുതലുള്ളത് ഹൗറയിലാണ്. 16നും 30നും ഇടയില്‍ പ്രായമുള്ളവരാണ് ഐഎസിന്റെ പ്രവര്‍ത്തനങ്ങളില്‍ താല്പര്യം പ്രകടിപ്പിക്കുന്നത്.
Discussion about this post