ന്യൂഡൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഡൽഹിയിൽ വീണ്ടും എൻഫോഴ്‌സ്‌മെന്റ് പരിശോധന. ആംആദ്മി എംപി സഞ്ജയ് സിംഗിന്റെ അനുയായികളുടെ വീട്ടിൽ ആയിരുന്നു പരിശോധന നടത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നടപടി.
സഞ്ജയ് സിംഗിന്റെ അജിത് ത്യാഗി, സർവേഷ് മിശ്ര എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന. കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായവരുടെ പക്കൽ നിന്നും ചില നിർണായക വിവരങ്ങൾ ഇഡിയ്ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവരുടെ വീടുകളിൽ ഇഡി എത്തിയത്. പരിശോധനയിൽ ചില രേഖകൾ ഇഡി കണ്ടെടുത്തിട്ടുണ്ട്.
മദ്യനയ അഴിമതി കേസിൽ നേരത്തെ സഞ്ജയ് സിംഗിനെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അനുയായികളുടെ വീടുകളിൽ പരിശോധന. അഴിമതിയിലൂടെ ലഭിച്ച പണത്തിന്റെ പങ്ക് പറ്റിയവരാണ് ഇരുവരും എന്നാണ് ഇഡിയുടെ കണ്ടെത്തൽ.
ഡൽഹിയിൽ ആംആദ്മി സർക്കാർ അധികാരത്തിലേറിയ ശേഷം മദ്യനയത്തിൽ മാറ്റം വരുത്തി സ്വകാര്യ മദ്യലോബികൾക്ക് വൻ ലാഭം ഉണ്ടാക്കിക്കൊടുത്തുവെന്നാണ് കേസ്. നേരത്തെ മദ്യ വിൽപ്പന പൂർണമായും സർക്കാരിന് കീഴിലായിരുന്നു. എന്നാൽ ഇത് സ്വകാര്യ ഏജൻസികൾക്ക് നൽകിക്കൊണ്ടായിരുന്നു ആംആദ്മി സർക്കാരിന്റെ അഴിമതി.
Discussion about this post