ന്യൂഡൽഹി: ഓസ്‌ട്രേലിയൻ കമ്പനികളെ ഇന്ത്യയിൽ നിക്ഷേപം നടത്താൻ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓസ്‌ട്രേലിയൻ കമ്പനി സിഇഒ മാരുമായി നടത്തിയ റൗണ്ട് ടേബിൾ മീറ്റിങ്ങിലാണ് പ്രധാനമന്ത്രി ഇന്ത്യയിലെ നിക്ഷേപ സാദ്ധ്യതകളെക്കുറിച്ച് പറഞ്ഞത്. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളെക്കുറിച്ചും ഈസ് ഓഫ് ഡൂയിങ് ബിസിനസിനെക്കുറിച്ചും പ്രധാനമന്ത്രി അവരെ ധരിപ്പിച്ചു. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും പങ്കെടുത്തു.
അടിസ്ഥാന സൗകര്യ മേഖലയിലും ഫിൻടെക്, ടെലികമ്യൂണിക്കേഷൻസ്, പരിവർത്തിത ഊർജ്ജം, സെമി കണ്ടക്ടേഴ്‌സ് മേഖലയിലും നിരവധി നിക്ഷേപ സാദ്ധ്യതകളാണ് ഇന്ത്യയിൽ ഉളളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ത്രിദിന ഓസ്‌ട്രേലിയൻ സന്ദർശനത്തിന്റെ അവസാന ദിനത്തിലായിരുന്നു കമ്പനി മേധാവികളുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച.
സിഡ്‌നിയിൽ നടന്ന മീറ്റിങ്ങിൽ മുൻനിര ഓസ്‌ട്രേലിയൻ കമ്പനി സിഇഒമാർ പ്രധാനമന്ത്രിയെ കാണാനും ഇന്ത്യയിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ച് അടുത്തറിയാനും എത്തിയിരുന്നു. ഐടി മുതൽ സ്റ്റീൽ, ബാങ്കിംഗ്, ഊർജ്ജ, ഖനന മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഏതാനും സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാരും പ്രധാനമന്ത്രിയുടെ റൗണ്ട് ടേബിൾ യോഗത്തിൽ അതിഥികളായി.
പിഎം ഗതിശക്തി ഉൾപ്പെടെയുളള പദ്ധതികളിലൂടെ രാജ്യത്തെ വ്യവസായ അന്തരീക്ഷം സർക്കാർ ഉടച്ചുവാർത്തതായി പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ കമ്പനികൾക്ക് കൂടി പ്രയോജനം ലഭിക്കുന്ന തരത്തിൽ പങ്കാളിത്ത ബിസിനസിനും അവസരമുണ്ടെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയ നരേന്ദ്രമോദി ഓസ്‌ട്രേലിയൻ പ്രതിപക്ഷ നേതാവ് പീറ്റർ ഡറ്റണുമായും ചർച്ചകൾ നടത്തിയിരുന്നു.
Discussion about this post