ബംഗളൂരു: സാമുദായിക സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് തോന്നിയാൽ ആർഎസ്എസ് ഉൾപ്പെടെ ഒരു സംഘടനയേയും നിരോധിക്കാൻ മടിക്കില്ലെന്ന് മന്ത്രി പ്രിയങ്ക് ഖാർഗെ. സംസ്ഥാനത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന നിയമങ്ങളെല്ലാം പിൻവലിക്കും. ഹിജാബ് നിയന്ത്രണം ഉൾപ്പെടെയുള്ള ഉത്തരവുകൾ പുന:പരിശോധിക്കുമെന്നും ഖാർഗെ പറഞ്ഞു.
സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കുകയാണെന്ന് തോന്നിയാൽ ബജ്രംഗദളിനെ മാത്രമല്ല, ആർഎസ്എസിനേയും നിരോധിക്കും. ഇത് ബിജെപി നേതൃത്വത്തിന് അംഗീകരിക്കാൻ പറ്റില്ലെങ്കിൽ പാകിസ്താനിൽ പോകാം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള തീരുമാനങ്ങളെല്ലാം പുന:പരിശോധിക്കും. കന്നുകാലി കശാപ്പ് നിരോധന സംരക്ഷണ നിയമവും മതപരിവർത്തന നിരോധന നിയമവും പിൻവലിക്കാൻ കോൺഗ്രസ് സർക്കാർ ആലോചിക്കുന്നുണ്ടെന്നും പ്രിയങ്ക് ഖാർഗെ പറഞ്ഞു.
ബജ്രംഗദളിനെ നിരോധിക്കുമെന്ന വാഗ്ദാനം കോൺഗ്രസിന്റെ പ്രകടന പത്രികയിലും ഉൾപ്പെടുത്തിയിരുന്നു. ഇതിനെതിരെ രൂക്ഷവിമർശനവുമായി ആർഎസ്എസും ബിജെപിയും രംഗത്തെത്തുകയും ചെയ്തിരുന്നു. അതേസമയം പാഠപുസ്തകങ്ങളിൽ നിന്ന് കെ.ബി. ഹെഡ്ഗെവാറിനെ കുറിച്ചുള്ള പാഠഭാഗങ്ങളും ചക്രവർത്തി സുളിബെലെ എഴുതിയ ഭാഗവും പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് നിരജ്ഞൻ ആരാധ്യ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ പരിശോധന ഉണ്ടാകുമെന്നാണ് സിദ്ധരാമയ്യ അറിയിച്ചിരിക്കുന്നത്.
Discussion about this post