ന്യൂഡൽഹി : പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്യണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 28 ന് മന്ദിരം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. തമിഴ് നാട്ടിൽ നിന്നുള്ള അഭിഭാഷകൻ സി ആർ ജയ സുകിൻ ആണ് ഹർജി ഫയൽ ചെയ്തത്.
ലോക്സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയും മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിന് ലോക്സഭാ സെക്രട്ടറി ജനറലിന്റെ ക്ഷണവും ഇന്ത്യൻ ഭരണഘടനയുടെ ലംഘനമാണെന്ന് ഹർജിയിൽ പറയുന്നു. ‘രാഷ്ട്രപതിയാണ് ഇന്ത്യയുടെ പ്രഥമ പൗരനും പാർലമെന്റിന്റെ തലവനും. രാജ്യത്തെ സംബന്ധിച്ച എല്ലാ സുപ്രധാന തീരുമാനങ്ങളും ഇന്ത്യൻ പ്രസിഡന്റിന്റെ നാമത്തിലാണ് സ്വീകരിക്കുന്നത്’ ഹർജിയിൽ ചൂണ്ടിക്കാട്ടി.
രാഷ്ട്രപതിയും രാജ്യസഭയും ലോക്സഭയും അടങ്ങുന്ന പാർലമെന്റിനാണ് ഇന്ത്യയിലെ പരമോന്നത നിയമനിർമ്മാണ അധികാരം. പാർലമെന്റ് വിളിച്ചുചേർത്ത് നിർത്തിവെക്കാനോ ലോക്‌സഭ പിരിച്ചുവിടാനോ രാഷ്ട്രപതിക്ക് അധികാരമുണ്ടെന്നും ഹർജിയിൽ പറയുന്നു.
രാഷ്ട്രപതി പാർലമെന്റിന്റെ അവിഭാജ്യ ഘടകമാണെന്നും അതിനാൽ ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിൽക്കരുതെന്നും ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 79 ഉദ്ധരിച്ചുകൊണ്ട് ഹർജിയിൽ വാദിക്കുന്നു.
ഇത് ലോക്സഭാ സെക്രട്ടേറിയറ്റിന്റെ ഭാഗത്ത് നിന്നുണ്ടായ അപക്വമായ നടപടിയാണെന്നും പറയുന്നുണ്ട്.
Discussion about this post