ഹൈദരാബാദ്:ഹൈദരാബാദിൽ ശ്രദ്ധ വോൾക്കർ മോഡൽ കൊലപാതകം. സ്ത്രീയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ശരീരഭാഗങ്ങളിൽ പലയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. അനുരാധ റെഡ്ഡി എന്ന 55കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബി.ചന്ദ്രമോഹൻ എന്ന 48കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അനുരാധയെ ചന്ദ്രമോഹൻ കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം പല കഷണങ്ങളാക്കി മുറിച്ച് മാറ്റുകയായിരുന്നു.
ഈ മാസം 17ാം തിയതിയാണ് അഫ്ഗസൽ നഗർ കമ്മ്യൂണിറ്റി ഹാളിന് സമീപത്ത് നിന്നും മാലിന്യം തള്ളുന്ന പ്രദേശത്ത് നിന്നായി ഒരു കവറിൽ നിന്നും സ്ത്രീയുടെ തല കണ്ടെത്തിയത്. തുടർന്ന് പോലീസ് എട്ട് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു. പിന്നാലെ പ്രതിയെ കണ്ടെത്തുകയായിരുന്നു. അനുരാധയും ചന്ദ്രമോഹനും നേരത്തെ മുതൽ പരിചയക്കാരായിരുന്നുവെന്ന് പോലീസ് പറയുന്നു.
2018മുതൽ ചന്ദ്രമോഹൻ അനുരാധയിൽ നിന്നും പലതവണയായി പണം കൈപ്പറ്റിയിട്ടുണ്ടായിരുന്നു. ഏഴ് ലക്ഷത്തോളം രൂപ ചന്ദ്രമോഹൻ മേടിച്ചെടുത്തു. എന്നാൽ പിന്നീട് പലതവണ ആവശ്യപ്പെട്ടിട്ടും പണം തിരികെ കൊടുക്കാൻ ചന്ദ്രമോഹൻ തയ്യാറായില്ല. ആവശ്യം തുടർന്നതോടെയാണ് അനുരാധയെ കൊലപ്പെടുത്താൻ ചന്ദ്രമോഹൻ തീരുമാനിക്കുന്നത്.
കൃത്യമായ പദ്ധതി തയ്യാറാക്കി ഈ മാസം 12ാം തിയതിയാണ് കൊലപാതകം നടത്തുന്നത്. അന്നേദിവസം ഇരുവരും തമ്മിൽ പണത്തിന്റെ പേരിൽ തർക്കമുണ്ടായി. തുടർന്ന് ചന്ദ്രമോഹൻ കത്തി ഉപയോഗിച്ച് അനുരാധയെ കുത്തിക്കൊല്ലുകയായിരുന്നു. അനുരാധ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം മുറിക്കുന്നതിനായി പ്രത്യേക യന്ത്രവും ഇയാൾ വാങ്ങിയിരുന്നു. ഇത് ഉപയോഗിച്ച് കയ്യും കാലും തലയുമെല്ലാം വെട്ടിമാറ്റുകയായിരുന്നു. തല പോളിത്തീൻ കവറിലാക്കി വച്ചു,
കൈകളും കാലുകളും മുറിച്ചെടുത്ത ശേഷം ഫ്രിഡ്ജിനുള്ളിലാണ് വച്ചത്. 15ാം തിയതിയാണ് തല വച്ച കവർ മാലിന്യക്കൂമ്പാരത്തിൽ കൊണ്ടിടുന്നത്. മൃതദേഹത്തിൽ നിന്ന് ദുർഗന്ധം വരാതിരിക്കാനായി ഡെറ്റോൾ, പെർഫ്യൂം, ചന്ദനത്തിരി, കർപ്പൂരം തുടങ്ങിയവയെല്ലാം ധാരാളമായി വീടിനുള്ളിൽ ഉപയോഗിച്ചിരുന്നു. മൃതദേഹ അവശിഷ്ടങ്ങളിൽ ഇവ പുരട്ടുകയും ചെയ്തു. ശേഷം അനുരാധയുടെ ഫോണിൽ നിന്ന് ചന്ദ്രമോഹൻ പരിചയക്കാർക്കായി സന്ദേശങ്ങളും അയച്ചിരുന്നു. ആർക്കും സംശയം തോന്നാതിരിക്കാൻ വേണ്ടിയായിരുന്നു ഇത്തരത്തിൽ ചെയ്തതെന്നും പോലീസ് പറയുന്നു.
Discussion about this post