കുമളി: കുമളിയിലെ ജനവാസമേഖലയിൽ അരിക്കൊമ്പനെത്തി. റോസാപ്പൂക്കണ്ടം ഭാഗത്താണ് ഇന്നലെ രാത്രിയോടെ അരിക്കൊമ്പനെത്തിയത്. ജനവാസമേഖലയ്ക്ക് 100 മീ അകലെ വരെ ആനയെത്തി. ആകാശത്തേക്ക് വെടിവച്ചാണ് ആനയെ ഇവിടെ നിന്ന് തുരത്തിയത്. പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
അരിക്കൊമ്പൻ കുമളിക്ക് ആറ് കിലോമീറ്റർ വരെ അടുത്തെത്തിയെന്ന് ഇന്നലെ വൈകിട്ടോടെ വിവരം ലഭിച്ചിരുന്നു. അരിക്കൊമ്പനിൽ ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് കോളറിൽ നിന്നുള്ള വിവരങ്ങൾ വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്, വിഎച്ച്എഫ് ആന്റിന ഉപയോഗിച്ചുള്ള നിരീക്ഷണവും തുടരുന്നുണ്ട്. കുമളിയിൽ ജനവാസ കേന്ദ്രത്തിൽ എത്തിയെങ്കിലും പഴയ തട്ടകമായ ചിന്നക്കനാലിലേക്ക് തിരികെ എത്തുന്നത് അത്ര എളുപ്പമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. തമിഴ്‌നാട് വനമേഖലയിൽ ഉൾപ്പെടെ അരിക്കൊമ്പൻ ഇതിനകം യാത്ര ചെയ്‌തെങ്കിലും ചിന്നക്കനാലിലേക്ക് മടങ്ങുന്നതിന്റെ സൂചനകൾ ലഭിച്ചില്ലെന്നും വനംവകുപ്പ് പറയുന്നു.
ആറ് ദിവസം മുൻപാണ് ആന തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിന്റെ വനമേഖലയിലേക്ക് പ്രവേശിച്ചത്. പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ട അതേ സ്ഥലത്തേക്ക് കഴിഞ്ഞ ദിവസം തന്നെ അരിക്കൊമ്പൻ തിരിച്ചെത്തുകയും ചെയ്തിരുന്നു.
Discussion about this post