ഗുവാഹത്തി: അടുത്ത വർഷത്തെ പൊതുതിരഞ്ഞെടുപ്പിന് ശേഷം നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിപക്ഷമായ കോൺഗ്രസിന് ലോക്സഭയിൽ നിലവിലുള്ള സീറ്റുകൾ പോലും ഉറപ്പിക്കാനാകാത്ത സ്ഥിതിയാകും ഉണ്ടാകുന്നതെന്നും അമിത് ഷാ പറഞ്ഞു. കോൺഗ്രസിന് ‘നിഷേധാത്മക മനോഭാവ’മാണെന്നും പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അസമിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” അടുത്ത വർഷം 300ലധികം സീറ്റുകൾ നേടി നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകും. കോൺഗ്രസിന് പ്രതിപക്ഷ കക്ഷി പദവി നഷ്ടപ്പെട്ടു. ലോക്സഭയിൽ ഇപ്പോഴുള്ള സീറ്റുകളുടെ എണ്ണം പോലും ഉറപ്പിക്കാൻ ഇനി കോൺഗ്രസിന് കഴിയില്ല. കോൺഗ്രസിന് നിഷേധാത്മക നിലപാടാണ് ഉള്ളത്. പുതിയ പാർലമെന്റ് മന്ദിരം 28ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും, എന്നാൽ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ന്യായം പറഞ്ഞ് കോൺഗ്രസ് അത് ബഹിഷ്‌കരിച്ച് രാഷ്ട്രീയം കളിക്കുകയാണ്” അദ്ദേഹം പറഞ്ഞു.
കോൺഗ്രസിലും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഗവർണർമാർക്ക് പകരം അതാത് മുഖ്യമന്ത്രിമാരും സോണിയഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയ കോൺഗ്രസ് നേതാക്കളും ചേർന്ന് പുതിയ നിയമസഭാ മന്ദിരങ്ങൾക്ക് തറക്കല്ലിട്ട സംഭവങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയെ പാർലമെന്റിനുള്ളിൽ സംസാരിക്കാൻ കോൺഗ്രസ് അനുവദിക്കുന്നില്ല. ഇന്ത്യൻ ജനത പ്രധാനമന്ത്രിക്ക് സംസാരിക്കാനുള്ള അധികാരം നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയെ മാനിക്കാതിരിക്കുന്നത് ജനവിധിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post