തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിയായ പോലീസുദ്യോഗസ്ഥനെതിരെ കർശന നടപടി. സർവ്വീസിൽ നിന്നും പിരിച്ചുവിടും. അയിരൂർ എസ്എച്ച്ഒ ആയിരുന്ന ജയസനിലിനാണ് പിരിച്ചുവിടൽ നോട്ടീസ് നൽകിയിരിക്കുന്നത്.
സംഭവത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ആണ് പിരിച്ചുവിടൽ നോട്ടീസ് നൽകിയത്. ഇതിന് മുൻപായി എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നും നോട്ടീസിൽ ഉണ്ട്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ യുവാവിനെയാണ് ജയസനിൽ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. സംഭവം നടക്കുമ്പോൾ ഇയാൾ അയിരൂർ സിഐ ആയിരുന്നു. റിസോർട്ട് ഉടമയിൽ നിന്നും കൈക്കൂലി ആവശ്യപ്പെട്ടുവെന്ന കേസിൽ ജയസനിലിനെതിരെ അന്വേഷണം നടന്നിരുന്നു. ഇതിനിടെയാണ് പീഡനപരാതിയും ഉയർന്നുവന്നത്.
പോക്‌സോ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ പോലീസ് ക്വാട്ടേഴ്‌സിൽ എത്തിച്ചായിരുന്നു ഇയാൾ യുവാവിനെ പീഡിപ്പിച്ചത്. യുവാവിൽ നിന്നും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തിരുന്നു. പീഡന പരാതി ഒതുക്കി തീർക്കാനായിരുന്നു ഇയാൾ പണം ആവശ്യപ്പെട്ടത്. ഇത് പ്രകാരം പണം നൽകി. എന്നാൽ പിന്നീട് ജയസനിൽ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് യുവാവിനെതിരെ കുറ്റപത്രവും സമർപ്പിച്ചിരുന്നു. പോലീസിന് ഏറെ നാണക്കേട് ഉണ്ടാക്കിയ കേസ് ആയിരുന്നു ഇത്.
Discussion about this post