ബംഗലൂരു: കർണാടകയിൽ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മന്ത്രിസ്ഥാനം ലഭിക്കാത്തവരുടെ അതൃപ്തിയും കോൺഗ്രസിന് തലവേദനയാകുന്നു. മുറുമുറുപ്പുകൾ ഉയർന്നതോടെ എംഎൽഎമാരെ സമാധാനിപ്പിക്കാൻ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാർ തന്നെ നേരിട്ടെത്തി. ക്ഷമ കളയരുതെന്ന് ആയിരുന്നു ശിവകുമാറിന്റെ ഉപദേശം.
മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ മനോവിഷമം ഉളള നേതാക്കൾ തന്നെപ്പോലെ ഉത്സാഹികളായി മാറണം. ധരംസിംഗിന്റെ നേതൃത്വത്തിലുളള കോൺഗ്രസ് മന്ത്രിസഭയിലോ സിദ്ധരാമയ്യയുടെ മന്ത്രിസഭയിലോ തനിക്ക് ഒരു അവസരവും ലഭിച്ചിരുന്നില്ലെന്ന് ഡികെ ശിവകുമാർ പറഞ്ഞു. പക്ഷെ ഞാൻ എന്റെ ക്ഷമ കളഞ്ഞില്ല. ഇപ്പോൾ ക്യാബിനറ്റ് സ്ഥാനം നഷ്ടപ്പെട്ടവർക്കും അതുപോലെ ക്ഷമയുണ്ടാകണമെന്നും ഡികെ ശിവകുമാർ പറഞ്ഞു.
ഇന്ന് 24 പേർ കൂടിയാണ് കർണാടക മന്ത്രിസഭയിലേക്ക് സത്യപ്രതിജ്ഞ ചെയ്തത്. കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും അടക്കം 10 പേർ സത്യപ്രതിജ്ഞ ചെയ്തിരുന്നു. 34 മന്ത്രിമാരെയാണ് കർണാടക മന്ത്രിസഭയിൽ പരമാവധി ഉൾക്കൊളളിക്കാനാകുക. കോൺഗ്രസ് 135 സീറ്റുകളിൽ വിജയിച്ചാണ് ഭരണം പിടിച്ചത്. ഇതിന് പിന്നാലെ തന്നെ മന്ത്രിസ്ഥാനത്തിനായുളള ചരടുവലികളും സജീവമായിരുന്നു.
മുസ്ലീം സമുദായ പ്രതിനിധികളും ലിംഗായത്ത് സമുദായപ്രതിനിധികളും പട്ടികവർഗ വിഭാഗക്കാരുമൊക്കെ സ്വന്തം നേതാക്കളെ ഉയർത്തിക്കാട്ടി ഉപമുഖ്യമന്ത്രിപദം ഉൾപ്പെടെ വേണമെന്ന് ആവശ്യമുയർത്തിയിരുന്നു. അതുകൊണ്ടു തന്നെ വരും ദിവസങ്ങളിൽ കോൺഗ്രസിൽ അസംതൃപ്തരുടെ എണ്ണം വർദ്ധിക്കുമെന്നാണ് സൂചനകൾ.
Discussion about this post