തിരുവനന്തപുരം; കോൺഗ്രസ് വിമർശനങ്ങളെ കാറ്റിൽ പറത്തി ചെങ്കോൽ സ്ഥാപിച്ചതിനെ അനുകൂലിച്ച ശശി തരൂരിന്റെ നിലപാടിൽ എഐസിസി നേതാക്കൾക്ക് കടുത്ത അതൃപ്തി. ശശിതരൂരിന്റെ നിലപാട് പാർട്ടി വിരുദ്ധമാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. സംഭവത്തിൽ വിശദീകരണം തേടണമെന്നാണ് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്.
പുതിയ പാർലമെന്റ് ഉദ്ഘാടനത്തിൽ പ്രതിപക്ഷ വിമർശനം തുടരുന്നതിനിടെയാണ് ശശി തരൂർ കേന്ദ്രസർക്കാരിനെ പിന്തുണച്ച് രംഗത്തെത്തിയത്. അധികാരത്തിന്റെ പരമ്പരാഗത ചിഹ്നമായ ചെങ്കോൽ പാർലമെന്റിൽ സ്ഥാപിക്കുന്നതിലൂടെ പരമാധികാരം അവിടെ കുടികൊള്ളുന്നുവെന്നാണ് അർത്ഥമാക്കുന്നത്. അല്ലാതെ ഏതെങ്കിലും രാജാവിന്റെ കൂടെയല്ല. വർത്തമാനകാല മൂല്യങ്ങൾ സ്വീകരിക്കാൻ ഭൂതകാലത്തിൽ നിന്ന് ചെങ്കോൽ സ്വീകരിക്കാമെന്നും ശശി തരൂർ പറഞ്ഞിരുന്നു.
‘ചങ്കോൽ സ്ഥാപിച്ചത് എതിർക്കുന്നവർക്കും അനുകൂലിക്കുന്നവർക്കും അതിന് തക്കതായ ന്യായീകരണങ്ങൾ ഉണ്ടെന്നാണ് തനിക്ക് തോന്നുന്നത്. ധർമ്മത്തിന്റെ ഭരണവും പാരമ്പര്യവുമാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്. അത് ശരിയാണ്. ഇതിനെ എതിർക്കുന്ന പ്രതിപക്ഷം പറയുന്നത് പരമാധികാരം ജനങ്ങൾക്കാണെന്നാണ്. രാജാധികാരത്തിന്റെ കൈമാറ്റമല്ല എന്നാണ്. ഇതും ശരിയാണ്. തർക്കം ഒഴിവാക്കി അംഗീകരിക്കാൻ പറ്റുന്ന കാര്യങ്ങൾ സ്വീകരിക്കുക എന്നതാണ് നല്ലത്. ചെങ്കോൽ ശക്തിയുടേയും പരമാധികാരത്തിന്റെയും പ്രതീകമാണ്. അത് ലോക്‌സഭയിൽ സ്ഥാപിക്കുമ്പോൾ അതിനർത്ഥം ജനങ്ങളിലാണ് പരമാധികാരം സ്ഥിതി ചെയ്യുന്നതെന്നാണ്. ഭൂതകാലത്തിൽ നിന്ന് ചെങ്കോലിനെ വർത്തമാനകാലത്തിന്റെ മൂല്യങ്ങൾ ഉറപ്പിക്കാനായി നമുക്ക് സ്വീകരിക്കാവുന്നതാണെന്നായിരുന്നു’ശശി തരൂരിന്റെ പരാമർശം.
Discussion about this post