എറണാകുളം: സംസ്ഥാനത്തേക്ക് വിദേശ നിർമ്മിത സിഗരറ്റിന്റെ ഒഴുക്ക് വർദ്ധിക്കുന്നു. ആവശ്യക്കാർ വൻതോതിൽ വർദ്ധിച്ചതാണ് ഇത്തരത്തിൽ സിഗറ്റ് കടത്ത് വ്യാപകമാകാൻ കാരണം എന്നാണ് കസ്റ്റംസിന്റെ അന്വേഷണത്തിലെ കണ്ടെത്തൽ. വിമാനം, കപ്പൽ എന്നിവ മാർഗ്ഗമാണ് സംസ്ഥാനത്തേക്ക് സിഗരറ്റ് എത്തുന്നതെന്നും കസ്റ്റംസ് വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ ഒരു വർഷക്കാലത്തിനിടയ്ക്ക് കേരളത്തിലേക്ക് വിദേശ നിർമ്മിത സിഗരറ്റ് കടത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് 123 കേസുകളാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതലാണ് ഇത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.
കേരളത്തിൽ സ്ത്രീകളും വിദ്യാർത്ഥികളുമാണ് വിദേശ നിർമ്മിത സിഗരറ്റിന്റെ പ്രധാന ഉപഭോക്താക്കൾ എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. പ്രത്യക രുചി കൂട്ടാണ് ഇതിന്റെ മുഖ്യ ആകർഷണം. പ്രത്യേക നിറവും, മണമില്ല എന്നതും വിദേശ നിർമ്മിത സിഗരറ്റകളെ സ്ത്രീകളുടെ പ്രിയപ്പെട്ടതാക്കുന്നു. ഇടനിലക്കാർ വഴിയാണ് സംസ്ഥാനത്ത് പ്രധാനമായും ഇതിന്റെ വിൽപ്പന.
വ്യക്തമായ ആസൂത്രണത്തിന് ശേഷമാണ് സിഗരറ്റ് കടത്ത്. ചരക്ക് ലോറികളിലാക്കിയാണ് പ്രധാനമായും കടത്താറുള്ളത്. മറ്റ് മാർഗ്ഗങ്ങൾ വഴിയും സംസ്ഥാനത്തേക്ക് സിഗരറ്റ് കടത്തുന്നുണ്ട്. 2021 ൽ അപകടത്തിൽപ്പെട്ട ഉരുളക്കിഴങ്ങ് ലോറിയിൽ നിന്നും കോടികൾ വിലമതിക്കുന്ന സിഗരറ്റ് പിടിച്ചെടുത്തിരുന്നു. ഇതോടെയാണ് വിദേശ നിർമ്മിത സിഗരറ്റ് കടത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ചത്.
തിരുവനന്തപുരം, കരിപ്പൂർ, നെടുമ്പാശ്ശേരി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും സിഗരറ്റ് കടത്ത് നടക്കുന്നത്. മലപ്പുറത്തുള്ള സംഘമാണ് ഇതിന് പിന്നിൽ. കടത്തിക്കൊണ്ടുവന്ന സിഗരറ്റ് ഇടനിലക്കാർ വഴി കേരളത്തിനകത്തും പുറത്തും ഇവർ എത്തിക്കാറുണ്ട്.
സാധാരണ സിഗരറ്റുകളെ അപേക്ഷിച്ച് വിദേശ നിർമ്മിത സിഗരറ്റിന് വില കൂടുതലാണ്. ഒരു പാക്കറ്റിന് 250 രൂപയ്ക്ക് മുകളിലാണ് വിദേശ നിർമ്മിത സിഗരറ്റുകളുടെ വില.
100, 200 കാർട്ടണുകളിലുള്ള വലിയ കെട്ടുകളായാണ് സിഗരറ്റുകൾ കടത്തുക. ഒരു കെട്ട് കടത്തിയാൽ തന്നെ ലക്ഷക്കണക്കിന് രൂപയാണ് ലാഭം ലഭിക്കുക.
Discussion about this post