ആകാശത്തിന്റെ അതിരുകളും ഭേദിച്ച് ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിർണയ ഉപഗ്രഹം എൻവിഎസ് 01 കുതിച്ചുയർന്നിരിക്കുകയാണ്. വിക്ഷേപണം വിജയമായതോടെ നമ്മുടെ രാജ്യം മറ്റൊരു മധുരപ്രതികാരം കൂടി വീട്ടിയിരിക്കുകയാണ്. എന്തായിരുന്നു ആ പ്രതികാരം, ആരാണ് അതിന് പിന്നിൽ..? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടണമെങ്കിൽ 24 വർഷം പിറകിലോട്ട് സഞ്ചരിക്കണം. 1999 കാർഗിൽ യുദ്ധകാലം. സ്വന്തം മണ്ണ് തിരിച്ചുപിടിക്കാൻ ഇന്ത്യയും കൈയ്യടക്കാൻ പാകിസ്താനും തമ്മിൽ പോരാടിയ കാലം. കാശ്മീരിൽ ഇന്ത്യയും പാകിസ്താനും തത്ത്വത്തിൽ അംഗീകരിച്ചിരിക്കുന്ന അതിർത്തിരേഖയായ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് പാകിസ്താനി പട്ടാളവും കാശ്മീർ തീവ്രവാദികളും നുഴഞ്ഞു കയറിയതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ആദ്യം നുഴഞ്ഞു കയറ്റം കശ്മീർ കലാപകാരികളുടേതാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പാകിസ്താന്റെ കരങ്ങൾ പിറകിലുണ്ടെന്ന് ഇന്ത്യ അതിവേഗം മനസിലാക്കി.
പാകിസ്താന്റ അഹങ്കാരത്തിന് തിരിച്ചടി നൽകാനുള്ള സൈനിക നീക്കങ്ങൾക്ക് അന്ന് ദിശനിർണയം നിർണായക ഘടകമായി തീർന്നു. ഇന്നത്തെ പോലെ സാങ്കേതിക വിദ്യയിൽ വളർച്ച പ്രാപിച്ചിട്ടില്ലാത്ത ഇന്ത്യ, അന്ന് ആകാശം കീഴടക്കിക്കൊണ്ടിരുന്ന അമേരിക്കയുടെ സഹായം തേടി. ശത്രുനീക്കം അറിഞ്ഞ് പോരാടാൻ, ജിപിഎസ് സംവിധാനത്തിന്റെ സഹായം അഭ്യർത്ഥിച്ചു. എന്നാൽ ആ നിർണായക ഘട്ടത്തിൽ ഇന്ത്യയെ സഹായിക്കാൻ അമേരിക്ക തയ്യാറായില്ല. മുടന്തൻ ന്യായങ്ങൾ പറഞ്ഞ് അമേരിക്ക മുഖം തിരിച്ചു.
അന്നാ സന്നിഗ്ദ ഘട്ടത്തിൽ മറുത്തൊന്നും പറയാതെ ഇസ്രായേൽ ഇന്ത്യയെ സഹായിക്കാൻ എത്തി. ഉപഗ്രഹചിത്രങ്ങൾ നൽകി ഇന്ത്യയുടെ സൈനിക നീക്കങ്ങൾക്ക് പിന്തുണയേകി. പിന്നീട് നടന്ന യുദ്ധത്തിൽ ഇന്ത്യ പാകിസ്താനെ തുരത്തി ഓടിച്ച് പാഠം പഠിപ്പിച്ചുവെങ്കിലും ഇന്ത്യയും ആ യുദ്ധത്തിലൂടെ ഒരുപാട് കാര്യങ്ങൾ മനസിലാക്കി. അതിലൊന്നായിരുന്നു സ്വന്തമായ തങ്ങൾക്കും ഗതിനിർണയ സംവിധാനം ആവശ്യമാണെന്ന സത്യം. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും ആഗ്രഹം ആഗ്രഹമായി കിടന്നതല്ലാതെ മുന്നോട്ട പോയില്ല.
2004 ൽ മൻമോഹൻസിങ് സർക്കാർ ഗതിനിർണയ ഉപഗ്രഹത്തിന്റെ സാധ്യതാപഠനം നടത്താൻ ഐഎസ്ആർഒയ്ക്ക് നിർദ്ദേശം നൽകി. 2006 ൽ രാജ്യത്തിനായി ഗതിനിർണയ സംവിധാനമൊരുക്കാനുള്ള പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചു. വർഷങ്ങൾ പിന്നെയും കടന്ന് പോയി. 2013 ൽ നാവിക് ഉപഗ്രഹശ്രേണിയിലെ ആദ്യ ഘട്ട ഉപഗ്രഹങ്ങളിൽ ഒന്നാമത്തേത് ഐ ആർ എൻ എസ് എസ് ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയർന്നു. 2014 ൽ മോദി സർക്കാർ അധികാരത്തിലേറിയതോടെ നാവിക് ന് വേഗം കൂടി.
2018 ഏപ്രിൽ 12ന് വിക്ഷേപിച്ച IRNSS 1I ആയിരുന്നു ഗതിനിർണയ സംവിധാനത്തിനായുള്ള അവസാന ഉപഗ്രഹം. ഭൂമിയിൽനിന്ന് ഏകദേശം 36000 Km ഉയരത്തിലാണ് അവ സ്ഥിതിചെയ്യുന്നത്. ഇത്തരത്തിൽ ഗതിനിർണയത്തിനായുള്ള 8 ഉപഗ്രഹങ്ങൾ ഉൾപ്പെടുന്ന സംവിധാനത്തെ Indian Regional Navigation Satellite System (IRNSS) എന്നാണ് ISRO നാമകരണം ചെയ്തിരിക്കുന്നത്. IRNSS ന്റെ മറ്റൊരു പേരാണ് നാവിക്. ഇതിന്റെ പൂർണരൂപം Navigation with Indian Constellation (Nav IC) എന്നാണ്.
2023 ആയപ്പോഴേക്കും നാവിഗേഷൻ സേവനങ്ങൾക്കായി വിഭാവനം ചെയ്തിരിക്കുന്ന രണ്ടാം തലമുറ ഉപഗ്രഹങ്ങളിൽ ആദ്യത്തേത് വിക്ഷേപിക്കുന്നതിലേക്ക് ഇന്ത്യ വളർന്നു. സൈനിക – സൈനികേതര ആവശ്യങ്ങളാണ് പ്രധാനമായും ഈ ഉപഗ്രഹങ്ങൾ വഴി നിറവേറ്റുന്നത്. ഐ ആർ എൻ എസ് എസ് ശ്രേണിയിലെ വിക്ഷേപണം അവസാനിച്ചതോടെയാണ് രണ്ടാം ശ്രേണിയായി എൻ വി എസ് 01 എത്തുന്നത്.
ഇന്ത്യൻ ഭൂപ്രദേശം മുഴുവനും, രാജ്യാതിർത്തിക്ക് പുറത്ത് 1500 കിമീ പരിധിയിലുമാണ് നാവികിന്റെ സേവനം ലഭ്യമാക്കുക. കൂടുതൽ മെച്ചപ്പെട്ട ഗതിനിർണയ, സ്ഥാനനിർണയ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐഎസ്ആർഒ എൻവിഎസ് പരമ്പര ഉപഗ്രഹങ്ങൾ ഒരുക്കിയിട്ടുള്ളത്. ഉയരം കൂടിയ പർവതങ്ങൾ, മഞ്ഞുമലകൾ, കൊടുംകാടുകൾ, കടൽ തുടങ്ങി ഭൂപ്രകൃതി തടസ്സമാകുന്ന സൈനിക നീക്കങ്ങൾക്കെല്ലാം നാവിക് ഉപഗ്രഹങ്ങൾ പങ്കുവയ്ക്കുന്ന വിവരങ്ങൾ സഹായകമാകും.
2019മുതൽ ഇന്ത്യയിലെ വാണിജ്യ വാഹനങ്ങളിൽ ഉപയോഗിച്ച് വരുന്ന വെഹിക്കിൾ ട്രാക്കിങ് സംവിധാനവും മത്സ്യ തൊഴിലാളികൾക്കായുള്ള ‘മ്യാപ് മൈ ഇന്ത്യ മൊബൈൽ ‘ആപ്ലിക്കേഷനുമൊക്കെ നിലവിൽ നാവിക്കിന്റെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. തദ്ദേശീയമായി നിർമിച്ച അറ്റോമിക് ക്ലോക്ക് ആണ് എൻവിഎസ്-1ൽ ഉപയോഗിച്ചിട്ടുള്ളത്. കൂടുകൽ മെച്ചപ്പെട്ട രീതിയിൽ ഉപഭോക്താവിന്റെ സ്ഥാനം കൃത്യമായി നിർണയിക്കാനും സമയം കൂടുതൽ കൃത്യമായി കണക്കാക്കാനും ഇതിന് സാധിക്കും.
സെനിക ആവശ്യങ്ങൾക്ക് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത് നാവികിനെയാണ്. ചില മൊബൈൽ ഫോണുകളിലും ഇപ്പോൾ നാവിക് സേവനങ്ങൾ ലഭ്യമാണ്. പുതിയ എൻവിഎസ് ഉപഗ്രഹങ്ങൾ വരുന്നതോടെ മൊബൈൽ ഫോണുകൾ ഉൾപ്പടെയുള്ള നാവിക് സേവനങ്ങൾ മെച്ചപ്പെടുത്താനും വിപുലപ്പെടുത്താനും ഐഎസ്ആർഒയ്ക്ക് സാധിക്കും.
Discussion about this post