ഐ.പി.എൽ ക്രിക്കറ്റിന്റെ ഏറ്റവും ക്രൂരമായ വശം ഇതാണ്; ഒരു സീസൺ മുഴുവൻ മികച്ച രീതിയിൽ പന്തെറിഞ്ഞാലും, ഒന്നോ രണ്ടോ മോശം മത്സരങ്ങൾ താരങ്ങളുടെ കരിയർ റെക്കോർഡുകളെപ്പോലും തകിടം മറിക്കും. ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് കരുത്ത് പകർന്നിരുന്ന യുവ പേസർ അൻഷുൽ കംബോജിന് ലഖ്‌നൗവിനെതിരായ മത്സരത്തിൽ സംഭവിച്ചതും ഇതാണ്. മിച്ചൽ മാർഷിന്റെയും നിക്കോളാസ് പൂരന്റെയും വന്യമായ ബാറ്റിംഗ് താണ്ഡവത്തിന് മുന്നിൽ കംബോജ് അക്ഷരാർത്ഥത്തിൽ തകർന്നുപോയി.
ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 2.4 ഓവറിൽ 63 റൺസാണ് അൻഷുൽ കംബോജ് വഴങ്ങിയത്. മിച്ചൽ മാർഷും നിക്കോളാസ് പൂരനും കംബോജിന്റെ തുടർച്ചയായ ഓവറുകളിൽ നാല് സിക്സറുകൾ വീതമാണ് പറത്തിയത്. ഇതോടെ താരത്തിന്റെ ഈ സീസണിലെ ഇക്കോണമി റേറ്റ് ഒറ്റയടിക്ക് 10.11 ആയി ഉയർന്നു.
യുവതാരത്തിന് കരിയറിലെ ഒരു മോശം ദിവസം മാത്രമാണിതെന്ന് മുൻ ചെന്നൈ താരം അമ്പാട്ടി റായുഡു വിലയിരുത്തി. “സീസണിലുടനീളം മികച്ച രീതിയിൽ പന്തെറിഞ്ഞ ഒരു കളിക്കാരന് ഒരു മോശം ദിവസം ഉണ്ടാകുന്നത് സ്വാഭാവികമാണ്. കംബോജ് എറിഞ്ഞ പന്തുകളിൽ ഭൂരിഭാഗവും മോശമായിരുന്നില്ല. എന്നാൽ മിച്ചൽ മാർഷും നിക്കോളാസ് പൂരനും അസാധാരണമായ ഫോമിലായിരുന്നു,” റായുഡു പറഞ്ഞു.
മത്സരത്തിൽ ലഖ്‌നൗവിനായി മിച്ചൽ മാർഷ് 90 റൺസ് അടിച്ചുകൂട്ടി. കംബോജിനെപ്പോലൊരു യുവതാരം തല്ലുവാങ്ങുമ്പോൾ അവനെ ശാന്തനാക്കാൻ ചെന്നൈ ടീമിൽ പരിചയസമ്പന്നരായ കളിക്കാർ കുറവാണെന്ന് റായുഡു ചൂണ്ടിക്കാട്ടി. “ചെന്നൈ ടീമിൽ കളി നിയന്ത്രിക്കാൻ കെൽപ്പുള്ള, കംബോജിന്റെ അരികിൽ ചെന്ന് ‘അല്പം ശാന്തനാകൂ, ഷൂ ലേസ് കെട്ടാൻ സമയം എടുക്കൂ’ എന്ന് പറഞ്ഞ് അവന്റെ ചിന്താഗതി മാറ്റാൻ ആരും ഉണ്ടായിരുന്നില്ല. വിക്കറ്റ് കീപ്പറായ സഞ്ജു സാംസണിന് വേണമെങ്കിൽ ഇടപെടാമായിരുന്നു. എന്നാൽ സഞ്ജു സാധാരണയായി ഇത്തരം കാര്യങ്ങളിൽ ദൂരത്തുനിന്ന് ഇടപെടുന്ന സ്വഭാവക്കാരനല്ല. ആ നിമിഷത്തിൽ കംബോജിനെ സഹായിക്കാൻ ആരുമില്ലാതെ പോയി,” റായുഡു കൂട്ടിച്ചേർത്തു.












