ഇന്ത്യയുടെ വളർച്ച ഇനി രാജ്യത്തിനകത്ത് മാത്രമായി ഒതുങ്ങിനിൽക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെതർലൻഡ്‌സ് സന്ദർശനത്തിനിടയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഒളിമ്പിക്സ് ആതിഥേയത്വം, ആഗോള നിർമ്മാണ ഹബ്ബ്, ഹരിത ഊർജ്ജം, സാമ്പത്തിക വളർച്ചയുടെ യന്ത്രം എന്നീ നാല് ലക്ഷ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ ഇന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ട്-അപ്പ് ഇക്കോസിസ്റ്റമായി മാറിയിരിക്കുന്നു. പ്രതിരോധം, ബഹിരാകാശം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിൽ യുവാക്കൾ അത്ഭുതങ്ങൾ പ്രവർത്തിക്കുകയാണ്. ഇന്ത്യയെ ഒരു സെമികണ്ടക്ടർ ഹബ്ബാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. 12 സെമികണ്ടക്ടർ പ്ലാന്റുകളുടെ പണി പുരോഗമിക്കുന്നു. ഇനി ചിപ്പുകൾ ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യും. പത്ത് വർഷം മുൻപ് മൊബൈൽ ഫോണുകൾ ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ ഇന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഫോൺ നിർമ്മാതാക്കളാണ്.
ഹരിത ഊർജ്ജ മേഖലയിൽ ഇന്ത്യ വലിയ കുതിച്ചുചാട്ടമാണ് നടത്തുന്നത്. ഇന്ത്യയിലെ സോളാർ പാർക്കുകൾ ലോകത്തിലെ തന്നെ ഏറ്റവും വലുതാണ്. 2014-ൽ 2.82 GW ആയിരുന്ന സോളാർ ശേഷി 2026 മാർച്ചിൽ 150.26 GW ആയി വർദ്ധിച്ചു (53 ഇരട്ടിയിലധികം). പുനരുപയോഗ ഊർജ്ജ ശേഷിയിൽ ബ്രസീലിനെ മറികടന്ന് ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്തെത്തി. 2036-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ താൽപ്പര്യം പ്രധാനമന്ത്രി ആവർത്തിച്ചു. നെതർലൻഡ്‌സുമായി കായികരംഗത്ത്, പ്രത്യേകിച്ച് ക്രിക്കറ്റിലും ഹോക്കിയിലും കൂടുതൽ സഹകരണം അദ്ദേഹം ആഗ്രഹിക്കുന്നു. കഴിഞ്ഞ ടി20 ലോകകപ്പിൽ നെതർലൻഡ്‌സ് നടത്തിയ മികച്ച പ്രകടനത്തെ അദ്ദേഹം പ്രശംസിച്ചു. ഇന്ത്യൻ ഹോക്കിയെ ശക്തിപ്പെടുത്തുന്നതിൽ ഡച്ച് പരിശീലകർ നൽകിയ സംഭാവനകളെയും അദ്ദേഹം അനുസ്മരിച്ചു.
നെതർലൻഡ്‌സ് പ്രധാനമന്ത്രി റോബ് ജെറ്റനുമായി മോദി ചർച്ചകൾ നടത്തും. കൂടാതെ വില്യം-അലക്സാണ്ടർ രാജാവുമായും മാക്സിമ രാജ്ഞിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. നെതർലൻഡ്‌സിന് പുറമെ സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങളും മോദിയുടെ ഈ ഔദ്യോഗിക സന്ദർശന പട്ടികയിലുണ്ട്.









