കോവിഡ് മഹാമാരി, യുദ്ധങ്ങൾ, ആഗോള ഊർജ്ജ പ്രതിസന്ധി എന്നിവ ലോകം കൈവരിച്ച ദശാബ്ദങ്ങളുടെ പുരോഗതിയെ തകർക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ഥിതിഗതികൾ വേഗത്തിൽ മാറിയില്ലെങ്കിൽ ലോകജനസംഖ്യയുടെ വലിയൊരു ഭാഗം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നെതർലൻഡ്‌സ് സന്ദർശനത്തിനിടയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊറോണയും യുദ്ധങ്ങളും ഇന്ധന പ്രതിസന്ധിയും സൃഷ്ടിച്ച വെല്ലുവിളികൾ ലോകത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യം നേരിടാൻ ഇന്ത്യയും നെതർലൻഡ്‌സും ചേർന്ന് ‘ഫ്യൂച്ചർ റെഡി സപ്ലൈ ചെയിൻ’ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ്. ആഗോള സാമ്പത്തിക അസ്ഥിരതകൾക്കിടയിൽ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും സുഗമമായ ഒഴുക്ക് ഉറപ്പാക്കുകയാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം.
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യ-നെതർലൻഡ്‌സ് ബന്ധം കൂടുതൽ ശക്തമാകും. ഇന്ത്യൻ ബിസിനസ്സുകൾക്ക് യൂറോപ്പിലേക്ക് കടക്കാനുള്ള സ്വാഭാവിക പ്രവേശന കവാടമായി നെതർലൻഡ്‌സ് മാറും. നെതർലൻഡ്‌സിലെ ഇന്ത്യൻ സമൂഹം ഈ യാത്രയിൽ വിശ്വസനീയമായ ഒരു പാലമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഇന്ന് വലിയ സ്വപ്നങ്ങൾ കാണുകയാണ്. സെമികണ്ടക്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലകളിൽ ഇന്ത്യൻ യുവാക്കൾ രാജ്യത്തെ മുന്നോട്ട് നയിക്കുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമായി ഇന്ത്യ മാറിക്കഴിഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും വലിയ സർക്കാർ ധനസഹായത്തോടെയുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഇന്ത്യ നടപ്പിലാക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
2017-ന് ശേഷം പ്രധാനമന്ത്രി മോദി നെതർലൻഡ്‌സിൽ നടത്തുന്ന രണ്ടാമത്തെ സന്ദർശനമാണിത്. മെയ് 17 വരെ അദ്ദേഹം അവിടെ തുടരും. ഊർജ്ജ സുരക്ഷ, ജലസുരക്ഷ തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണം വർദ്ധിപ്പിക്കാൻ ഈ സന്ദർശനം സഹായിക്കും.












