ബീജിംഗ്: ഇതാദ്യമായി ഒരു സാധാരണ പൗരനെ ബഹിരാകാശ നിലയത്തിലേക്ക് അയച്ച് ചൈന. മൂന്ന് ബഹിരാകാശ യാത്രികരാണ് ടിയാങ്കോംഗ് ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. ജിയുക്വാൻ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് പ്രാദേശികസമയം 9.30ഓടെയായിരുന്നു ഷെൻഷൗ 16ന്റെ വിക്ഷേപണം. ബീജിംഗ് എയറോനോട്ടിക്‌സ് ആന്റ് അസ്‌ട്രോനോട്ടിക്‌സ് സർവ്വകലാശാലയിലെ പ്രൊഫസർ ഗുയി ഹായ്ചാവോ ആണ് സൈന്യത്തിന്റെ ഭാഗമല്ലാത്ത ആൾ. ഇതുവരെ ചൈന ബഹിരാകാശ നിലയത്തിലേക്ക് അയച്ചവരെല്ലാം പീപ്പിൾസ് ലിബേറഷൻ ആർമിയുടെ ഭാഗമായിട്ടുള്ളവരായിരുന്നു.
ബഹിരാകാശനിലയത്തിലെ ശാസ്ത്ര ഗവേഷണ പരീക്ഷണ ഉപകരണങ്ങൾ കൈകാര്യം ചെയ്യുക എന്നതാണ് ഗുയിയുടെ ദൗത്യം. ജിങ് ഹായ്‌ഹെയ്, ഷു യെങ്ഷും എന്നിവരാണ് ദൗത്യത്തിലെ മറ്റ് അംഗങ്ങൾ. ആറ് മാസത്തെ ദൗത്യം പൂർത്തിയാക്കിയ ശേഷം സംഘം നാട്ടിലേക്ക് മടങ്ങും. 2021 മുതൽ ടിയാങ്കോംഗ് ബഹിരാകാശ നിലയത്തിലേക്കുള്ള അഞ്ചാമത്തെ മനുഷ്യ ദൗത്യമാണിത്. നവംബറിൽ ബഹിരാകാശ നിലയത്തിൽ എത്തിയ ഷെൻഷൗ 15ന്റെ മൂന്നംഗസംഘത്തിന് പകരമായാണ് ഷെൻഷൗ 16ലെ ബഹിരാകാശയാത്രികർ എത്തുന്നത്.
2030ന് മുൻപ് തന്നെ ചന്ദ്രനിൽ ബഹിരാകാശ യാത്രികരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈന ദൗത്യം തുടരുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഒഴിവാക്കിയതിന് ശേഷം ചൈന സ്വന്തമായി ബഹിരാകാശ നിലയം നിർമ്മിക്കുകയായിരുന്നു. കോടിക്കണക്കിന് ഡോളറാണ് ചൈന ഇതിനായി ചെലവഴിച്ചത്.












