കൊച്ചി: കാടാമ്പുഴയിലെ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനത്തിനായി പണപ്പിരിവ് നടത്തിയ മലബാർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പണപ്പിരിവ് വിവാദമായതോടെയാണ് കോടതിയുടെ ഇടപെടൽ. സഹകരണ സൊസൈറ്റി പോലെ ക്ഷേത്രത്തിൽ പണം പിരിക്കാമെന്നാണോ വിചാരിച്ചതെന്ന് കോടതി ചോദിച്ചു.
ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനത്തിന് സപ്ലിമെന്റുകളിൽ പരസ്യത്തിനായി മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾ 15,000 രൂപ നൽകാമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവും കോടതി ചോദ്യം ചെയ്തു. രാഷ്ട്രീയരംഗത്തേത് പോലെ ഇവിടെ പെരുമാറാനാകില്ല. കമ്മീഷണർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കോടതി പറഞ്ഞു.
ഉത്തരവ് ചോദ്യം ചെയ്ത് മലപ്പുറം മഞ്ചേരി സ്വദേശി പി.വി മുരളീധരൻ നൽകിയ ഹർജിയിൽ ദേവസ്വം കമ്മീഷണറുടെ ഉത്തരവ് ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തിരുന്നു. കാടാമ്പുഴ ഭഗവതി ദേവസ്വത്തിന്റെ ഡയാലിസിസ് സെന്ററിന്റെയും സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെയും ഉദ്ഘാടനം മേയ് 16ന് മുഖ്യമന്ത്രിയാണ് നിർവഹിച്ചത്. കാടാമ്പുഴ എ.യു.പി.സ്‌കൂളിന് സമീപത്ത് ദേവസ്വം ഉടമസ്ഥതയിലുള്ള 6 ഏക്കർ ഭൂമിയിലാണ് ഡയാലിസിസ് സെന്റർ നിർമ്മിച്ചത്.
നിലവിൽ 10 ഡയാലിസിസ് യൂണിറ്റുകളാണുളളത്. 15 യൂണിറ്റുകൾ കൂടി ഉടനെ സ്ഥാപിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചിരുന്നു. ഇതോടെ പ്രതിദിനം 100 പേർക്ക് ഡയാലിസിസ് ചെയ്യാനാകും. അടുത്ത ഘട്ടമായി വൃക്ക മാറ്റിവയ്ക്കലടക്കം സൗകര്യങ്ങളുള്ള നെഫ്രോളജി റിസർച്ച് സെന്ററാണ് സർക്കാരിന്റെയും മലബാർ ദേവസ്വത്തിന്റെയും ലക്ഷ്യമെന്നും മന്ത്രി പറഞ്ഞിരുന്നു.
Discussion about this post