കൊച്ചി: ആലുവ തന്ത്രവിദ്യാപീഠം പ്രസിഡന്റും പ്രമുഖ താന്ത്രിക ആചാര്യനുമായ തന്ത്രരത്‌നം അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാടിന്റെ നിര്യാണത്തിൽ അനുശോചിച്ച് നടൻ മോഹൻലാൽ. അനവധി ആത്മാന്വേഷികൾക്ക് ദിശാബോധം നൽകിയ ആചാര്യനും, തന്ത്ര ശാസ്ത്രത്തെ ജനകീയമാക്കിയ മഹാ മനീഷിയുമാണ് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാടെന്ന് മോഹൻലാൽ അനുസ്മരിച്ചു.
”വ്യക്തിപരമായി എന്നോട് വളരെ അടുപ്പം സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു അപ്പുവേട്ടൻ ( തന്ത്ര രത്‌നം അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട് ). അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടവും വേദനയുമാണ്. സാധകർ , ശിഷ്യർ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ എന്നിവരുടെ ദുഖത്തിൽ ഞാനും പങ്കു ചേരുകയാണെന്നും” മോഹൻലാൽ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
ഇന്ന് പുലർച്ചെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ജാതിയും ജാതിവിവേചനങ്ങളും കത്തിനിന്നകാലത്ത് അബ്രാഹ്‌മണരെ ദൈവസന്നിധിയിലേക്ക് എത്തിക്കാൻ മുൻകയ്യെടുത്ത വ്യക്തിയാണ് ഇദ്ദേഹം. പ്രശസ്തമായ തന്ത്രി കുടുംബത്തിൽ പിറന്ന്, അതിപ്രശസ്തരായ ഗുരുക്കളിൽ നിന്ന് തന്ത്രം പഠിച്ച അഴകത്ത് തന്റെ ജ്ഞാനം ജാതിഭേദമന്യെ എല്ലാവർക്കും പകർന്നു നൽകി. വ്യക്തിജീവിതത്തിലും അദ്ദേഹം ജാതിയെ പടിക്ക് പുറത്ത് നിർത്തി. തന്ത്രവിധികൾ അബ്രാഹ്‌മണരെ പഠിപ്പിക്കാൻ വേണ്ടി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രത്യേക ശിബിരങ്ങളിൽ അദ്ദേഹം ആചാര്യനായി. നാനൂറോളം ക്ഷേത്രങ്ങളുടെ തന്ത്രിസ്ഥാനമുള്ള അപൂർവ്വം ആചാര്യന്മാരിൽ ഒരാൾ കൂടിയാണ് അദ്ദേഹം.
Discussion about this post