കൊച്ചി: അരിക്കൊമ്പനെ കേരളത്തിലേക്ക് കൊണ്ടുവന്ന് മറ്റൊരു ഫോറസ്റ്റ് ഡിവിഷനിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ട്വന്റി ട്വന്റി പാർട്ടി പ്രസിഡന്റെ സാബു.എം.ജേക്കബ് നൽകിയ ഹർജിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. എന്തുകൊണ്ടാണ് ആനയെ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നതെന്ന് ആരാഞ്ഞ കോടതി, ഹർജിയുടെ ഉദ്ദേശശുദ്ധിയിലും സംശയം പ്രകടിപ്പിച്ചു. ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് അലക്‌സാണ്ടർതോമസ്, ജസ്റ്റിസ് സി.ജയചന്ദ്രൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഇക്കാര്യത്തിൽ എന്താണ് ഹർജിക്കാരന്റെ വൈദഗ്ധ്യമെന്ന് കോടതി ചോദിച്ചു. തമിഴ്‌നാട് സർക്കാർ ഉത്തരവാദിത്തമെടുത്തിട്ടുണ്ട്. യുക്തമായ നടപടിയും അവർ സ്വീകരിക്കുന്നുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് ഹർജിക്കാരൻ ഈ വിഷയത്തിൽ ഇടപെടുന്നത്. ചിന്നക്കനാലിൽ ഉൾപ്പെടെ ജനങ്ങൾ ഭയത്തിലാണ് കഴിഞ്ഞിരുന്നത്. തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥരും അധികൃതരും ആനയോട് ക്രൂരത കാട്ടിയെന്നും ഹർജിക്കാരന് വാദമില്ല. തുമ്പിക്കൈയ്യിലെ പരിക്ക് തമിഴ്‌നാട് ഉദ്യോഗസ്ഥരുടെയോ പ്രദേശവാസികളുടെയോ പ്രവൃത്തി മൂലമാണെന്ന് ആരോപണമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വന്യമൃഗ സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിൽ ആനയെ തമിഴ്‌നാട്ടിലെ നിബിഡ വനത്തിൽ കൊണ്ടുവിടാനാണ് തമിഴ്‌നാട് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ്. ഉത്തരവിന്റെ നിയമസാധുതയെ ഹർജിയിൽ ചോദ്യം ചെയ്തിട്ടില്ലെന്നും കോടതി പറയുന്നു. തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിൽ കൊണ്ടുവന്ന് ആനയെ പുനരധിവസിപ്പിക്കണമെന്ന കാര്യത്തിൽ എന്താണ് പൊതു താത്പര്യമെന്ന് ആരാഞ്ഞെങ്കിലും മറുപടി ലഭിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Discussion about this post