തൃശൂർ : മൂന്ന് വർഷം മുൻപ് എടുത്ത തന്റെ ഫോട്ടോയിൽ പുരികം മോശമായി എന്ന് പറഞ്ഞ് സ്റ്റുഡിയോയിൽ ഉടമയ്ക്ക് നേരെ ആക്രമണം. തൃശൂരിൽ മണ്ണുത്തിക്കടുത്ത് പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം പ്രവർത്തിക്കുന്ന മണീസ് സ്റ്റുഡിയോ ഉടമയ്ക്ക് നേരേയാണ് ആക്രമണമുണ്ടായത്. ചെമ്പൂത്ര ചെറുവാറ വീട്ടിൽ മണികണ്ഠനെയാണ് മുല്ലക്കര സ്വദേശി അശ്വിൻ (21) ആക്രമിച്ചത്. ഇയാൾ മാനസിക രോഗിയാണെന്നാണ് നിഗമനം.
ബുധനാഴ്ച ഉച്ചയ്ക്ക് കടയിൽ കയറി വന്ന അശ്വിൻ മൂന്ന് വർഷം മുൻപ് എടുത്ത ഫോട്ടോ ആവശ്യപ്പെടുകയായിരുന്നു. ഫോട്ടോ എടുത്ത് നൽകിയതോടെ തന്റെ പടത്തിലെ പുരികം മോശമാണെന്നും അച്ഛന്റെ അടുത്തേയ്ക്ക് വരണമെന്നും ഇയാൾ ആവശ്യപ്പെട്ടു. എന്നാൽ അത് സാധിക്കില്ലെന്ന് കടയുടമ പറഞ്ഞു.
ഇതോടെ പ്രകോപിതനായ യുവാവ് മണികണ്ഠനെ കത്രിക ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തൊട്ടടുത്ത കടകളിലെ ആളുകളാണ് ഇയാളെ തടഞ്ഞത്. തുടർന്ന് പീച്ചി പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടി.
ആക്രമണത്തിൽ കാമറയ്ക്കും ഫ്രെയിം ചെയ്ത ഫോട്ടോകൾക്കും കേടുപാടുകൾ സംഭവിച്ചു. ഏകദേശം 50,000 രൂപ നഷ്ടം വന്നതായാണ് വിവരം.
Discussion about this post