തിരുവനന്തപുരം : തിരുവനന്തപുരത്ത് പോലീസുകാരന്റെ പേരെഴുതിവെച്ച് കരയോഗം പ്രസിഡന്റ് ആത്മഹത്യ ചെയ്തു. മാറനല്ലൂരിലാണ് സംഭവം. എരുത്താവൂർ എൻഎസ്എസ് കരയോഗം പ്രസിഡന്റ് അജയകുമാറാണ് ജീവനൊടുക്കിയത്. പേട്ട ക്രൈംബ്രാഞ്ച് യൂണിറ്റ് ഡ്രൈവർ കെ. സന്ദീപ് തന്നെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്.
തിങ്കളാഴ്ച വൈകീട്ടാണ് അജയകുമാറിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വസ്തു തർക്കത്തിന്റെ പേരിൽ സന്ദീപും പിതാവും ചേർന്ന് അജയകുമാറിനെ മർദ്ദിച്ചിരുന്നു. സന്ദീപ് അസഭ്യം പറയുകയും ചെയ്തിരുന്നു. ഇതിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ അജയകുമാറിനെ പോലീസ് പീഡനക്കേസിൽ കുടുക്കുകയായിരുന്നു.
സന്ദീപിന്റെ അമ്മയെ ഉപദ്രവിച്ചെന്ന പേരിലാണ് അജയകുമാറിനെതിരെ പീഡനം വധശ്രമം എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തത്. പിന്നാലെ അജയകുമാർ മുഖ്യമന്ത്രിക്ക് കത്തെഴുതിയതോടെ ഈ കുറ്റങ്ങൾ ഒഴിവാക്കി.
പക്ഷേ, പീഡനക്കേസിലെ പ്രതിയെന്ന് സന്ദീപ് പ്രചരിപ്പിച്ചതും അധിക്ഷേപിച്ചതും അജയകുമാറിനെ മാനസികമായി തളർത്തിയെന്നാണ് ഭാര്യ പറഞ്ഞത്. ഇതിൽ മനംനൊന്താണ് ആത്മഹത്യയെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
Discussion about this post