ജയ്പൂർ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ ജനങ്ങൾക്ക് സൗജന്യ വാഗ്ദാനവുമായി അശോക് ഗെഹ്ലോട്ട് സർക്കാർ. 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി ഉപയോഗിക്കാമെന്ന് സർക്കാർ വ്യക്തമാക്കി. ഡൽഹിയിൽ കെജ് രിവാൾ ഉൾപ്പെടെ സൗജന്യങ്ങൾ വാഗ്ദാനം ചെയ്താണ് അധികാരത്തിലെത്തിയതെന്ന് വിമർശിച്ച കോൺഗ്രസ് ആണ് രാജസ്ഥാനിൽ അധികാരം നിലനിർത്താൻ അതേ തന്ത്രം പ്രയോഗിക്കുന്നത്.
ഇക്കൊല്ലം അവസാനം രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് പ്രതീക്ഷ. കോൺഗ്രസിനുള്ളിലെ സച്ചിൻ പൈലറ്റ് – അശോക് ഗെഹ്ലോട്ട് പോരിൽ ജനങ്ങൾക്ക് വലിയ അതൃപ്തിയാണ് സംസ്ഥാന സർക്കാരിനോട് ഉളളത്. അടുത്തിടെ സർക്കാരിനെതിരെ സച്ചിൻ പൈലറ്റ് പരസ്യമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
ജനങ്ങളുടെ പ്രീതി നഷ്ടമായതിനാൽ രാജസ്ഥാനിൽ അധികാരത്തിലേക്കുളള തിരിച്ചുവരവ് അത്ര എളുപ്പമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നത്. ഈ സാഹചര്യത്തിലാണ് സൗജന്യങ്ങൾ വാഗ്ദാനം ചെയ്ത് ജനങ്ങളെ കൈയ്യിലെടുക്കാൻ കോൺഗ്രസ് നീക്കം.
ഒരു മാസം 100 യൂണിറ്റ് വൈദ്യുതി മാത്രമേ ഉപയോഗിച്ചിട്ടുള്ളെങ്കിൽ അതിന് പണം ഈടാക്കില്ലെന്ന് സർക്കാർ വ്യക്തമാക്കുന്നു. മൊത്തത്തിൽ എത്ര യൂണിറ്റ് ഉപയോഗിച്ചാലും അതിൽ 100 യൂണിറ്റിന് പണം നൽകേണ്ടെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞു. 200 യൂണിറ്റ് വരെയുളള വൈദ്യുതി ഉപഭോഗത്തിൽ ഫ്യുവൽ സർചാർജ്ജിലും ഇളവ് വരുത്തുമെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞു.
Discussion about this post