തൊടുപുഴ: തൊടുപുഴ ഇടവെട്ടി പാറമടയിലെ താൽക്കാലിക ഷെഡിന് നേരെ ഉണ്ടായ ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. പൂപ്പാറ സ്വദേശി രാജയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. പാറമടയിലെ ജോലിക്ക് ശേഷം സമീപത്തെ താത്കാലിക ഷെഡിൽ വിശ്രമിക്കുകയായിരുന്ന തൊഴിലാളികൾക്കാണ് ഇടിമിന്നലേറ്റത്. അപകടത്തിൽ 11 പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ബാക്കിയുള്ളവർ ആശുപത്രിയിൽ ചികിത്സയിലാണ്. ആലക്കോട് കച്ചിറപ്പാറയിൽ അടുത്തിടെ പ്രവർത്തനം തുടങ്ങിയ പെരുമ്പാവൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഫൈവ് സ്റ്റാർ ഗ്രാനൈറ്റ്‌സ് എന്ന പാറമടയിലാണ് അപകടമുണ്ടായത്.
മൂന്നാർ കള്ളിപ്പാറ സ്വദേശി പ്രകാശ് (18), കൊല്ലം അച്ചൻകോവിൽ സ്വദേശി അഖിലേഷ് (25), എരുമേലി മരുത്തിമൂട്ടിൽ അശ്വിൻ മധു (22), തമിഴ്‌നാട് കുമാരലിംഗപുരം സ്വദേശികളായ ധർമ്മലിംഗം (31), വിയജ് (31), സൂര്യ (20), ജയൻ (55), മറയൂർ സ്വദേശി മഥനരാജ് (22), പെരുമ്പാവൂർ സ്വദേശികളായ ആശോകൻ (50), ജോൺ (32) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ രാജയ്ക്കും മഥനരാജിനുമാണ് ഗുരുതരമായി പരിക്കേറ്റത്. ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകൾ കൂടി അനുഭവപ്പട്ടതോടെ ഇവരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പാറമടയിൽ ശുചീകരണ പ്രവൃത്തികളിലായിരുന്നു തൊഴിലാളികൾ. ഉച്ചകഴിഞ്ഞ് ശക്തമായ മഴ പെയ്തതോടെ സമീപത്തെ താത്കാലിക ഷെഡിൽ കയറിയിരുന്നു. തൊഴിലാളികൾക്ക് ഭക്ഷണം കഴിക്കാനും വിശ്രമിക്കുന്നതിനുമായാണ് ഷെഡ് നിർമിച്ചിരുന്നത്. ഷെഡിനുള്ളിൽ തറയിലും സ്റ്റൂളിലുമായി തൊഴിലാളികൾ ഇരിക്കുന്നതിനിടെയാണ് മിന്നലേറ്റത്. മിന്നലിന്റെ ആഘാതത്തിൽ ഇവരെല്ലാം തറയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. അപകടസമയം ഇവിടെ ഉണ്ടായിരുന്ന ജോബിൻ ജോസിന് പരിക്കുകൾ ഏറ്റിരുന്നില്ല. ജോബിനും മറ്റൊരാളും ചേർന്നാണ് പ്രാഥമിക രക്ഷാപ്രവർത്തനം നടത്തിയത്. ആശുപത്രിയിലേക്ക് വരുന്നതിനിടെ ഇവർ ആലക്കോട് ടൗണിലുണ്ടായിരുന്നവരെ വിവരമറിയിച്ചു. നാട്ടുകാർ വിളിച്ചറിയിച്ചതിനെത്തുടർന്ന് തൊടുപുഴയിൽ നിന്നും ഇടവെട്ടിയിൽ നിന്നും കൂടുതൽ ആംബുലൻസുകൾ എത്തിയാണ് പരിക്കേറ്റവരെയെല്ലാം ആശുപത്രിയിൽ എത്തിച്ചത്.
Discussion about this post