ചിന്നക്കനാലിൽ നിന്നും കാട് കടത്തപ്പെട്ട് നിലവിൽ തമിഴ്‌നാട്ടിലെ മേഘമല വനമേഖലയിൽ തുടരുന്ന കാട്ടാന അരികൊമ്പന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് മൃഗസ്‌നേഹികളുടെ ധർണ തിരുവനന്തപുരത്ത് നടന്നു. ജനവാസമേഖലയിലേക്ക് ഇറങ്ങുന്നു എന്ന കാരണത്താലാണ് കഴിഞ്ഞ മാസം അരികൊമ്പനെ പിടികൂടി റേഡിയോ കോളർ ധരിപ്പിച്ച് രണ്ട് മാസം ആനയുടെ ചലനങ്ങൾ വീക്ഷിക്കണം എന്ന കോടതിവിധിയോടെ ആനയെ പെരിയാർ ടൈഗർ റിസർവിൽ തുറന്നുവിട്ടത്.
എന്നാൽ ഉൾക്കാട്ടിലൂടെ നടന്ന് തമിഴ്‌നാട്ടിലെ മേഘമലയിൽ എത്തിയ ആന പിന്നീട് കമ്പത്തെ ജനവാസമേഖലയിലേക്ക് ഇറങ്ങുകയായിരുന്നു. സ്വന്തം ആവാസവ്യവസ്ഥ തേടിയാണ് ആന ഇറങ്ങിയതെന്നാണ് മൃഗസ്നേഹികൾ മനസിലാക്കുന്നത്.
ഏഴോളം മയക്കുവെടി ഏറ്റുവാങ്ങിയ ആനയെ ഇനിയും മയക്കുവെടിവച്ചു പിടികൂടി ഉൾക്കാട്ടിലേക്ക് വിടാനുള്ള തീരുമാനം ഒഴിവാക്കുക, ആനയെ അതിന്റെ സ്വാഭാവിക ആവാസസ്ഥാനമായ ചിന്നക്കനാലിലേക്ക് വരാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയാണ് മൃഗസ്നേഹികളുടെ സംഘടനയായ പീപ്പിൾ ഫോർ അനിമൽസ് തിരുവനന്തപുരം ചാപ്റ്ററിന്റെ നേതൃത്വത്തിൽ വഴുതക്കാട് നിന്നും സെക്രട്ടേറിയേറ്റ് വരെ ധർണ നടന്നത്.
തികച്ചും സമാധാനപരമായി നടന്ന ധാരണക്ക് ശ്രീദേവി കർത്ത നേതൃത്വം നൽകി. പിഎഫ്എ ക്കു പുറമെ, വേഫാ, സിസിഎ തുടങ്ങിയ മൃഗസ്നേഹികളുടെ സംഘടനാ അംഗങ്ങളും സംഘടയുടെ ഭാഗമല്ലാത്ത മൃഗസ്നേഹികളും പങ്കെടുത്തു. ആനത്താരകൾ സംരക്ഷിക്കുക, മൃഗങ്ങൾക്ക് നേരെയുള്ള കടന്നു കയറ്റം അവസാനിപ്പിക്കുക എന്നിവയെല്ലാം ധർണയിൽ പ്രധാന മുദ്രാവാക്യങ്ങളായി. ചലച്ചിത്ര താരം ജോബി ധർണയിൽ പങ്കെടുത്തു.
Discussion about this post