തിരുവനന്തപുരം: ഇ പോസ് സംവിധാനത്തിൽ സാങ്കേതിക തകരാർ വന്നതിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം നിർത്തിവച്ചു. സോഫ്റ്റ്‌വെയർ അപ്‌ഡേഷൻ പൂർത്തീകരിച്ച ശേഷം നാളെ മുതൽ മാത്രമേ വിതരണം പുന:രാരംഭിക്കുകയുള്ളു. സോഫ്റ്റ്‌വെയർ അപ്‌ഡേഷന്റെ പേരിൽ റേഷൻ വിതരണം ഇന്നലെയും സ്തംഭിച്ചിരുന്നു. അപ്‌ഡേഷൻ പൂർത്തീകരിക്കാനാകാതെ വന്നതോടെയാണ് റേഷൻ വിതരണം നിർത്തിവച്ചത്. ഇന്നലെ അപ്‌ഡേഷൻ പൂർത്തിയാക്കിയവർക്കും ഇന്നും സാധാനങ്ങൾ ബിൽ ചെയ്യാൻ കഴിയാതെ വന്നിരുന്നു.
ബില്ലിംഗിൽ തടസം നേരിട്ട സാഹചര്യത്തിൽ സാങ്കേതിക തകരാർ പരിഹരിക്കാൻ വേണ്ടിയാണ് റേഷൻ വിതരണം നിർത്തി വെക്കാൻ നിർദ്ദേശം നൽകിയതെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. തടസ്സം നേരിട്ടതോടെ നൂറ് കണക്കിന് ആളുകളാണ് കടകളിലെത്തി റേഷൻ വാങ്ങാൻ കഴിയാതെ മടങ്ങിയത്. സൗജന്യ റേഷൻ നൽകുന്നവർക്ക് പ്രത്യേകം ബിൽ നൽകണമെന്ന് നേരത്തെ കേന്ദ്ര നിർദേശമുണ്ടായിരുന്നു. പുതിയ ബില്ലിംഗ് രീതിയിലേക്ക് മാറിയത് കൊണ്ടാണ് സാങ്കേതിക തടസ്സമുണ്ടായതെന്നും നാളെ മുതൽ റേഷൻ വിതരണം പുന:സ്ഥാപിക്കുമെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു.
മഞ്ഞ, പിങ്ക് എന്നീ മുൻഗണനാ വിഭാഗം കാർഡ് ഉടമകൾക്ക് സാധനങ്ങൾ നൽകുമ്പോഴാണ് കേന്ദ്രസർക്കാരിന്റെ പ്രത്യേകം ബിൽ നൽകുന്നത്. ഓരോ റേഷൻ സാധനങ്ങൾക്കും ഉടമകൾക്ക് ചെലവാകുന്ന തുകയും കേന്ദ്രസർക്കാർ നൽകുന്ന സബ്‌സിഡിയും വേവ്വേറെ രേഖപ്പെടുത്തിയും പ്രധാനമന്ത്രി ഗരീബ് കല്ല്യാൺ അന്ന യോജന പദ്ധതിയുടെ ലോഗോയും പതിപ്പിച്ചതാണ് പരിഷ്‌കരിച്ച ബിൽ.
Discussion about this post