ഭുവനേശ്വർ: രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ അതിരുകളില്ലാതെ ഓടിയെത്തി സന്നദ്ധപ്രവർത്തകർ. ഇന്നലെ രാത്രിയോടെ മാത്രം 500 യൂണിറ്റിലധികം രക്തം ശേഖരിച്ചു. അപകടവിവരം അറിഞ്ഞ ഉടനെ, സന്നദ്ധ പ്രവർത്തകർ സാദ്ധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഓടി എത്തുകയായിരുന്നു.
കൂടാതെ, അപകടത്തിൽപ്പെട്ടവർക്കായി ഇന്നലെ രാത്രിയിൽ 500 യൂണിറ്റ് രക്തം ശേഖരിച്ചതായി ചീഫ് സെക്രട്ടറി പ്രദീപ് ജെന അറിയിച്ചു. നിലവിൽ 900 യൂണിറ്റ് രക്തം സ്റ്റോക്ക് ഉള്ളതായും അദ്ദേഹം അറിയിച്ചു. അപകടത്തിൽപ്പെട്ടവർക്ക് രക്തം ദാനം ചെയ്ത സന്നദ്ധപ്രവർത്തകർക്ക് അദ്ദേഹം നന്ദി അറിയിച്ചു. നിലവിൽ, കൂടുതൽ ആളുകൾ രക്തം ദാനം ചെയ്യുന്നതിനായി ആശുപത്രികളിൽ എത്തുന്നുണ്ട്.
അതേസമയം ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി നവീൻ പട്നായിക്. ബഹനാഗയിൽ ഉണ്ടായ തീവണ്ടി അപകടത്തിന്റെ പശ്ചാത്തലത്തിൽ ജൂൺ മൂന്നിന് സംസ്ഥാനത്തുടനീളം ദുഃഖാചരണം പ്രഖ്യാപിച്ചതായി ഒഡീഷ സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് ട്വീറ്റ് ചെയ്തു.
ഒഡീഷയിൽ 238 ലധികം പേരുടെ മരണത്തിന് ഇടയാക്കിയത് മിനിറ്റുകളുടെ വ്യത്യാസത്തിലുണ്ടായ 2 ട്രെയിൻ അപകടങ്ങളാണ്. മൊത്തം മൂന്ന് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്. ബംഗളൂരുവിൽനിന്ന് കൊൽക്കത്തയിലേക്കു പോവുകയായിരുന്ന യശ്വന്ത്പുർ ഹൗറ എക്‌സ്പ്രസ് ട്രെയിൻ ബഹാനഗാ ബസാർ സ്റ്റേഷനു സമീപം പാളം തെറ്റി മറിഞ്ഞതാണ് ആദ്യ അപകടമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഈ കോച്ചുകളിലേക്ക് അടുത്ത പാളത്തിലൂടെ വന്ന ഷാലിമാർ – ചെന്നൈ കോർമണ്ഡൽ എക്‌സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പാളം തെറ്റിയ കോർമണ്ഡൽ എക്‌സ്പ്രസ് സമീപത്തെ ഗുഡ്‌സ് ട്രെയിനിനു മുകളിലേക്ക് മറിഞ്ഞു
Discussion about this post