തിരുവനന്തപുരം: എ.ഐ.ക്യാമറകളിൽ നിന്ന് പ്രമുഖരെ ഒഴിവാക്കാനുറച്ച് ഗതാഗത വകുപ്പ്. അവശ്യവിഭാഗങ്ങളെ ഒഴിവാക്കുന്നതിന്റെ മറവിലാണ് മന്ത്രിമാരും എംഎൽഎമാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള വിഐപികളെ സംരക്ഷിക്കാനൊരുങ്ങുന്നത്. നിയമലംഘനം ശ്രദ്ധയിൽപെട്ടാലും സ്വാധീനമുള്ളവർക്ക് പിഴ നോട്ടീസ് അയക്കാതിരിക്കാൻ സാധിക്കും.
നിലവിലുള്ള ചട്ടപ്രകാരം എമർജൻസി വാഹനങ്ങളെ പിഴയിൽ നിന്ന് ഒഴിവാക്കാനാകും. പോലീസ്, ഫയർഫോഴ്‌സ്, ആംബുലൻസ്, ദുരന്തനിവരാണ പ്രവർത്തനങ്ങൾക്കുള്ള വാഹനങ്ങൾ എന്നിവയാണ് ഈ വിഭാഗത്തിൽ വരുന്നത്. ഈ ചട്ടം ദുർവ്യാഖ്യാനിച്ചാണ് രാഷ്ട്രീയപ്രമുഖരുടെ നിയമലംഘനങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നത്.
മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷനേതാവ്, എംഎൽഎമാർ, മേയർമാർ തുടങ്ങീ ഭൂരിഭാഗം ജനപ്രതിനിധികളും പിഴയിൽ നിന്ന് ഒഴിവാകും. ഐഎഎസ്, ഐപിഎസ്, പോലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ സ്വകാര്യ യാത്ര നടത്തിയാലും പിഴയിൽ നിന്ന് ഒഴിവാകും. ക്യാമറ നിയമലംഘനം കണ്ടെത്തി പിഴ ഈടാക്കാനുള്ള നോട്ടീസ് തയ്യാറാക്കുന്നത് കെൽട്രോണിന്റെ ജീവനക്കാരും അന്തിമ അംഗീകാരം നൽകുന്നത് ആർടിഒയുമാണ്. ഇവർ കണ്ണടച്ചാൽ ഈ പിഴ ഒഴിവാകുമെന്നാണ് വിമർശനം ഉയരുന്നത്.
Discussion about this post