ലക്‌നൗ: മുൻ എംഎൽഎയുടെ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ കൊടും കുറ്റവാളി മുക്താർ അൻസാരി കുറ്റക്കാരനെന്ന് കോടതി. 30 വർഷം പഴക്കമുള്ള കേസിൽ വാരാണസി കോടതിയാണ് നിർണായക വിധി പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത ദിവസം മുക്താർ അൻസാരിയ്ക്കുള്ള ശിക്ഷയും കോടതി വിധിക്കും.
മുൻ എംഎൽ അജയ് റോയുടെ സഹോദരനും കോൺഗ്രസ് നേതാവുമായ അവദേശ് റോയെ കൊലപ്പെടുത്തിയ കേസിലാണ് മുക്താർ അൻസാരി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്. 1991 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. വാരാണസിയിലെ വീടിന് മുൻപിൽ നിൽക്കുകയായിരുന്ന അവദേശ് റോയെ മുക്താർ അൻസാരിയും സംഘവും വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ മുക്താർ അൻലസാരി, ഭീം സിംഗ്, മുൻ എംഎൽഎ അബ്ദുൾ കലീം എന്നിവർക്കെതിരെയാണ് എഫ്ആർ രജിസ്റ്റർ ചെയ്തിരുന്നത്.
ഇവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയതിരുന്നെങ്കിലും നടപടികൾ വൈകിയിരുന്നു. ബിജെപി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെയായിരുന്നു മുക്താർ അൻസാരിയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് തുടങ്ങിയത്.
വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനാണ് കോടതി വിധിയിലൂടെ അന്ത്യമുണ്ടായിരിക്കുന്നത് എന്ന് അജയ് റോയ് പ്രതികരിച്ചു. ഇത്രയും കാലം താനും കുടുംബവും അവദേശിന്റെ മകളുമെല്ലാം ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. നിരവധി സർക്കാരുകൾ വരുകയും പോകുകയും ചെയ്തു. എന്നാൽ മുക്താർ അൻസാരിയ്‌ക്കെതിരെ നടപടി സ്വീകരിക്കാൻ മാത്രം ആർക്കും കഴിഞ്ഞില്ല.
പക്ഷെ അതുകൊണ്ടൊന്നും തങ്ങളുടെ ശ്രമം ഉപേക്ഷിച്ചില്ല. തങ്ങളുടെ അഭിഭാഷകരും ഒപ്പം നിന്നു. ഇന്ന് മുക്താർ അൻസാരി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയെന്നും അദ്ദേഹം വ്യക്താമാക്കി.
Discussion about this post