ന്യൂഡൽഹി : ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പാണ് നടത്തുന്നത് എന്ന് ഒളിമ്പ്യൻ ബബിത ഫോഗട്ട്. ഗുസ്തി താരങ്ങൾക്ക് നീതി ലഭിക്കുകയല്ല അവരുടെ ലക്ഷ്യം. താരങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് സർക്കാരിനെതിരെ തിരിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ ചെയ്യുന്നത് എന്നും ബബിത ഫോഗട്ട് പറഞ്ഞു.
ഗുസ്തി താരങ്ങളുടെ ആവശ്യങ്ങൾ സർക്കാർ പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ പ്രത്യേക സമിതി അന്വേഷണം നടത്തുന്നുണ്ട്. ഇതെല്ലാം തന്നെ സർക്കാർ നിരീക്ഷിച്ചുവരികയാണെന്നും ഹരിദ്വാർ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ രൂപീകരിച്ച മേൽനോട്ട സമിതി അംഗം കൂടിയായ ബബിത ഫോഗട്ട് പറഞ്ഞു.
ഗുസ്തിക്കാരെ പ്രതിപക്ഷ ഉപയോഗിക്കുകയും വഴിതെറ്റിക്കുകയുമാണ് ചെയ്യുന്നത്. മെഡൽ ഗംഗയിൽ ഒഴുക്കാൻ നിർദ്ദേശിച്ചവരുടെ ഉദ്ദേശ്യം ശരിയല്ല. താൻ അവിടെയുണ്ടായിരുന്നെങ്കിൽ നിങ്ങളുടെ കാല് പിടിച്ചിട്ടാണെങ്കിലും അങ്ങനെ ഒരു തീരുമാനത്തിലെത്താൻ അനുവദിക്കില്ലായിരുന്നു.
തങ്ങൾക്ക് ലഭിച്ച മെഡലുകളെല്ലാം ഗംഗയിൽ ഒഴുക്കുമെന്ന് ഗുസ്തി താരങ്ങൾ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് വീടുകളിൽ നിന്ന് മെഡലുകളെടുത്ത് ബാഗിലാക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. എന്നാൽ മെഡൽ ഒഴുക്കാൻ പോകുന്നതിനിടെ, അവസാന നിമിഷം കർഷക സംഘടനാ നേതാക്കൾ ഇതിൽ നാടകീയമായി ഇടപെട്ട് ഗുസ്തി താരങ്ങളെ പിന്തിരിപ്പിക്കുകയായിരുന്നു.
”മെഡലുകൾ ഗംഗയിൽ ഒഴുക്കാൻ ഉപദേശിച്ചവർ നല്ലതിന് വേണ്ടിയല്ല അത് ചെയ്തത്. മറിച്ച് അവർ ഗുസ്തി താരങ്ങൾക്ക് എതിരായാണ് പ്രവർത്തിക്കുന്നത്” ഫോഗട്ട് പറഞ്ഞു.
ഗുസ്തി താരങ്ങൾ അറസ്റ്റിലാകുമ്പോൾ പ്രതിപക്ഷം എവിടേക്കാണ് പോയതെന്ന് ചോദിക്കാൻ ആഗ്രഹമുണ്ട്. താരങ്ങളെ തെറ്റിദ്ധരിപ്പിച്ച പ്രതിപക്ഷ, പോലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ ഓടിപ്പോകുകയായിരുന്നുവെന്നും ഫോഗട്ട് വ്യക്തമാക്കി.
Discussion about this post