ലക്‌നൗ : ക്രിക്കറ്റ് താരം മൊഹ്‌സിൻ ഖാനെതിരെ പീഡന ആരോപണവുമായി വനിതാ കോൺസ്റ്റബിൾ രംഗത്ത്. ഉത്തർപ്രദേശിലെ പ്രയാഗ് രാജിലുള്ള ശിവ്കുതി പോലീസ് സ്‌റ്റേഷനിലെ കോൺസ്റ്റബിളാണ് ക്രിക്കറ്റ് താരം തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് രംഗത്തെത്തിയത്. മൊഹ്സിൻ ഖാൻറെ സഹോദരൻ ഇമ്രാൻ ഖാനെതിരെ ലൗ ജിഹാദ് ആരോപണവും ഉന്നയിക്കുന്നുണ്ട്. ബുദ്ധമതം സ്വീകരിച്ച് ഇമ്രാൻ ഖാൻ തന്നെ വിവാഹം കഴിച്ചതെന്നും, എന്നാൽ കല്യാണത്തിന് ശേഷം തന്നെ മുസ്ലീമാകാൻ നിർബന്ധിക്കുകയാണെന്നും യുവതി ആരോപിച്ചു. മൊഹ്‌സിൻ ഖാൻ തന്നെ പീഡനത്തിന് ഇരയാക്കിയതായും യുവതി പരാതിപ്പെട്ടു.
2016 ലാണ് മൊറാദാബാദിൽ വെച്ച് യുവതി ഇമ്രാൻ ഖാനെ പരിചയപ്പെട്ടത്. ഇമ്രാൻ ഖാനും പോലീസിലായിരുന്നു. തുടർന്ന് ഇരവരും പ്രണയത്തിലായി. ഇതിന് പിന്നാലെ ഇയാൾ ബുദ്ധമതം സ്വീകരിച്ച് സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം 2018 ൽ യുവതിയെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞതോടെ മതംമാറി മുസ്ലീമാകാൻ ഇയാൾ നിർബന്ധിച്ചു. ഭർത്താവിന്റെ നിർബന്ധത്തിന് വഴങ്ങി താൻ പേര് മാറ്റി സൈറ ബാനു എന്നാക്കിയെന്ന് യുവതി വെളിപ്പെടുത്തി. ആദ്യ ഭാര്യയുമായി ഇപ്പോഴും ബന്ധമുള്ള കാര്യവും അയാൾ തന്നിൽ നിന്ന് മറച്ചുവെച്ചുവെന്ന് യുവതി പറഞ്ഞു.
” എന്നെ കബളിപ്പിക്കാൻ വേണ്ടിയാണ് ഇമ്രാൻ ബുദ്ധമതം സ്വീകരിച്ചത്. അയാളും കുടുംബവും ചേർന്ന് ഗൂഢാലോചന നടത്തി എന്ന് കുടുക്കി. ബുദ്ധമതം സ്വീകരിച്ചതിന് ശേഷവും അയാൾ മസ്ജിദിൽ പോയി നിസ്‌കരിക്കുമായിരുന്നു. എന്നെ അജ്മീറിലെയും ബാറാബങ്കിയിലെയും മസ്ജിദുകളിലേക്ക് കൊണ്ടുപോയിട്ടുണ്ട്. 2019 ൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ ഇമ്രാൻ ഖാന്റെ വീട്ടിലേക്ക് പോയിരുന്നു. ഇവിടെ വെച്ച് മൊഹ്‌സിൻ ഖാൻ എന്നെ പീഡിപ്പിച്ചു” യുവതി വെളിപ്പെടുത്തി. മൂന്ന് വയസുള്ള കുട്ടിയെ സുന്നത്ത് ചെയ്ത് മുസ്ലീമാക്കാൻ ഇമ്രാൻ ശ്രമിച്ചിരുന്നു. എന്നാൽ താൻ അതിനെ എതിർക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.
ആദ്യ വിവാഹത്തെക്കുറിച്ച് ഇമ്രാൻ തന്നോട് കള്ളം പറഞ്ഞു. ആദ്യ ഭാര്യയുമായി വേർപിരിഞ്ഞുവെന്നാണ് അയാൾ തന്നോട് പറഞ്ഞിരുന്നത്. എന്നാൽ അയാൾ ഇപ്പോഴും അവരോടൊപ്പം താമസിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും പോലീസിന് നൽകിയെങ്കിലും കേസെടുക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. ഇനി ആത്മഹത്യ മാത്രമാണ് തന്റെ മുന്നിലുള്ള വഴിയെന്ന് യുവതി പറയുന്നു.
വാരണസി സ്വദേശിയായ യുവതി തന്നെ രക്ഷിക്കണമെന്ന് വീഡിയോ സന്ദേശത്തിലൂടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അപേക്ഷക്കുകയാണ്. ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്ന് പരാതിക്കാരി പറഞ്ഞു. തുടർന്ന് വീണ്ടും സമീപിച്ചതോടെ ഫെബ്രുവരി 23ന് ഇമ്രാൻ ഖാനെതിരെ കേസെടുത്തു. ഭർത്താവിന്റെ സഹോദരന് സ്വാധീനമുള്ളതിനാൽ അയാളുടെയും അച്ഛന്റെയും പേരുകൾ എഫ്‌ഐആറിൽ നിന്ന് നീക്കം ചെയ്തുവെന്നും യുവതി ആരോപിച്ചു.
Discussion about this post